ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍
രണ്ട് വര്‍ഷത്തിലേറെ ഫലസ്തീന് മേല്‍ ഇസ്‌റാഈല്‍ നിര്‍ത്താതെ പെയ്യിച്ച മരണമഴയില്‍ 72,000 മനുഷ്യരാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകളെ കാണാതായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും പെട്ടവരും നിരവധി. ഇതെല്ലാം ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. യാഥാര്‍ഥ്യം ഇതിനെല്ലാം അപ്പുറത്തായിരിക്കാം. ലോകമിന്നോളം കണ്ടിട്ടില്ലാത്ത ക്രൂരതകളാണ് ആ കുഞ്ഞു രാജ്യത്തിന് മേല്‍ ഇസ്‌റാഈല്‍ നരാധമര്‍ നിറഞ്ഞാടിയത്. ഇനിയുമവര്‍ അവസാനിപ്പിച്ചിട്ടില്ല തങ്ങളുടെ നരവേട്ട. ഗസ്സയില്‍ അല്‍ജസീറ നടത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ടാണിത്. ലോകമറിഞ്ഞാത്തതും അറിയാത്തതും അറിഞ്ഞില്ലെന്ന് നടിച്ചതുമായ അതിക്രൂരതകളെ കുറിച്ച ചില നേര്‍ചിത്രങ്ങള്‍.
2024 ആഗസ്റ്റ് 10. സമയം പുലര്‍ച്ച. യാസ്മിന്‍ മഹാനി ഗസ്സ സിറ്റിയിലെ അല്‍-താബിന്‍ സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണത്തിന്റെ പുകയുന്ന അവശിഷ്ടങ്ങളിലൂടെ തന്റെ മകന്‍ സാദിനെ അന്വേഷിച്ച് നടന്നു. ഭര്‍ത്താവും കൂടെയുണ്ട്. അവിടുത്തെ അവസ്ഥ കണ്ട് അദ്ദേഹ് ഉറക്കെ നിലവിളിക്കുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു. അവിടെ പക്ഷേ സാദിനെക്കുറിച്ച് ഒരു സൂചനയും അവര്‍ക്ക് ലഭിച്ചില്ല. പിന്നെ അവര്‍ പള്ളിയിലേക്ക് പോയി.
''ഞാന്‍ പള്ളിയില്‍ പോയി. അകത്തളത്തിലേക്ക് കാല്‍വെച്ചതേ ഞാനറിഞ്ഞു. മാംസത്തിലും തളംകെട്ടിയ രക്തത്തിലുമാണ് ഞാന്‍ ചവിട്ടി നില്‍ക്കുന്നത്' അല്‍ ജസീറയുടെ റിപ്പോര്‍ട്ടറോട് അവര്‍ പറയുന്നു. തന്റെ കുഞ്ഞിനായി ദിവസങ്ങളോളം ആശുപത്രികളിലും മോര്‍ച്ചറികളിലും അവര്‍ അലഞ്ഞു. അവന്റേതെന്ന് കരുതുന്ന എന്തെങ്കിലുമൊരു ശേഷിപ്പിനായി. ഒരു കുഞ്ഞു വിരലെങ്കിലും ലഭിച്ചിരുന്നുവെങ്കില്‍ എന്ന് കരുതി. എന്നാല്‍ ഫലമുണ്ടായില്ല. ''സാദിന്റെ ഒന്നും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഒരു വിരല്‍ പോലും. ഖബറടക്കാന്‍മൃതദേഹ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം.'
72,000 ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ ആയിരക്കണക്കിനാളുകള്‍ പൂര്‍ണമായും 'അപ്രത്യക്ഷ'രായവരാണ്. ഒരു പൊടി പോലും ഭൂമിയില്‍ ശേഷിക്കാതെ. അക്കൂട്ടത്തില്‍ ഒരാളായിരുന്നു മഹാനി തേടിക്കൊണ്ടിരുന്ന അവരുടെ കുഞ്ഞ്.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയിലെ സിവില്‍ ഡിഫന്‍സ് ടീമുകള്‍ 2,842 പലസ്തീനികള്‍ 'ആവിയായി' (evaporated) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടന്നിടത്ത് രക്തവും മാംസാവശിഷ്ടങ്ങളുമല്ലാതെ ഒന്നും കണ്ടെത്താനാവാത്ത സ്ഥിതിയാണിത്. ആരാണ് മരിച്ചതെന്നോ എത്രയാളുകള്‍ കൊല്ലപ്പെട്ടെന്നോ പോലും അറിയാനാവില്ല. അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട തെര്‍മല്‍, തെര്‍മോബാറിക് ആയുധങ്ങളാണ് ഇസ്‌റാഈല്‍ ഇവിടെ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാക്വം അല്ലെങ്കില്‍ എയറോസോള്‍ ബോംബുകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവയ്ക്ക് 3,500 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില സൃഷ്ടിക്കാന്‍ കഴിയും- വിദഗ്ധര്‍ പറയുന്നു.
ഗ്രിം ഫോറന്‍സിക് അക്കൗണ്ടിംഗ്
2,842 എന്ന കണക്ക് ഒരു ഏകദേശ കണക്കല്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഗസ്സയിലെ സിവില്‍ ഡിഫന്‍സിന്റെ ഗ്രിം ഫോറന്‍സിക് അക്കൗണ്ടിംഗിന്റെ ഫലമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്‌റാഈല്‍ പൂര്‍ണമായ 'ഉന്മൂലനം' ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് പലയിടത്തും നടത്തിയിട്ടുള്ളത്. ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ അല്‍ ജസീറയോട് വിശദീകരിച്ചു. ആക്രമണമുണ്ടായ ഇടങ്ങളില്‍ നേരത്തെയുണ്ടായിരുന്നു താമസക്കാരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ള മൃതദേഹ അവശിഷ്ടങ്ങളേയും ക്രോസ്-റഫറന്‍സ് ചെയ്താണ് തങ്ങള്‍ കണക്കുകളുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ഒരു കുടുംബം അഞ്ച് പേര്‍ അകത്തുണ്ടെന്ന് ഞങ്ങളോട് പറയുകയും മൂന്ന് മൃതദേഹങ്ങള്‍ മാത്രമേ ഞങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുള്ളൂവെങ്കില്‍ അവിടെ ഇത്തരത്തിലുള്ള ആയുധം പ്രയോഗിച്ചു എന്ന് മനസ്സിലാക്കാം. കാരണം ശേഷിക്കുന്ന രണ്ടു പേരുടെ ജൈവശാസ്ത്രപരമായ അടയാളങ്ങള്‍ മാത്രമേ അവിടെ നിന്ന് ലഭിക്കുകയുള്ളു. ചുവരുകളില്‍ തെറിച്ച പോലുള്ള അവശിഷ്ടങ്ങള്‍. ഇതില്‍ നിന്ന് ബാക്കിയുള്ള രണ്ട് പേര്‍ 'ബാഷ്പീകരിക്കപ്പെട്ടു'(evaporated) എന്ന് ഞങ്ങള്‍ കണക്കാക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയുധങ്ങളുടെ കെമിസ്ട്രി
ഇസ്രായേലി യുദ്ധോപകരണങ്ങളിലെ പ്രത്യേക രാസഘടനകള്‍ മനുഷ്യശരീരങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി മാറ്റുന്നത് എങ്ങനെയെന്ന് റിപ്പോര്‍ട്ട് വിശദമായി വിവരിക്കുന്നു.
തെര്‍മോബാറിക് ആയുധങ്ങള്‍ കൊല്ലുക മാത്രമല്ല, ദ്രവ്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് റഷ്യന്‍ സൈനിക വിദഗ്ധനായ വാസിലി ഫാറ്റിഗറോവ് പറയുന്നു. സാധരണ സ്‌ഫോടകവസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി, ഈ ആയുധങ്ങള്‍ ഒരു വലിയ ഫയര്‍ബോളും വാക്വം ഇഫക്റ്റും സൃഷ്ടിക്കുന്നതിനായി ജ്വലിക്കുന്ന ഇന്ധന മേഘത്തെ വിതറുകയാണ് ചെയ്യുന്നത്.
''കത്തുന്ന സമയം നീട്ടാന്‍, അലുമിനിയം, മഗ്‌നീഷ്യം, ടൈറ്റാനിയം എന്നിവയുടെ പൊടികള്‍ രാസ മിശ്രിതത്തില്‍ ചേര്‍ക്കുന്നു,'' ഫാറ്റിഗറോവ് പറഞ്ഞു. ''ഇത് സ്‌ഫോടനത്തിന്റെ താപനില 2,500 മുതല്‍ 3,000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തുന്നു [4,532F മുതല്‍ 5,432F വരെ].''
അന്വേഷണമനുസരിച്ച്, MK-84 പോലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍മ്മിത ബോംബുകളില്‍ ഉപയോഗിക്കുന്ന TNT, അലുമിനിയം പൗഡര്‍ എന്നിവയുടെ മിശ്രിതമായ ട്രൈറ്റോണല്‍ പലപ്പോഴും തീവ്രമായ ചൂട് സൃഷ്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."