ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക ?
തെഹ്‌റാന്‍: ഇറാനില്‍ കരയാക്രമണത്തിന് യു.എസ് തയാറെടുക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശ്രമം നടക്കുന്നതായ വാര്‍ത്തകള്‍ക്കൊപ്പം പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണെന്ന് യു.എസ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. കരയാക്രമണമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാനില്‍ കൂടുതല്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാൻഡ് പുറത്തുവിട്ടു. ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണ് പുറത്തു വന്നത്. ഇന്നലെ യുദ്ധം 28ാം ദിനത്തിലേക്ക് പ്രവേശിച്ചു.
ഇറാന്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യു.എസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത് പറഞ്ഞു. പശ്ചിമേഷ്യയിലേക്ക് പതിനായിരം സൈനികരെ എത്തിക്കുന്ന വിവരം യുദ്ധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരേ കനത്ത ആക്രമണം നടത്തുമെന്നും തെഹ്‌റാനിലെ ഹൃദയഭാഗത്ത് ആക്രമിക്കുമെന്നും ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്‌റായേല്‍ കട്‌സ് പറഞ്ഞു.
മുന്നറിയിപ്പ് നല്‍കിയിട്ടും ഇറാന്‍ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും തെല്‍ അവീവില്‍ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തിയത്.ഗള്‍ഫിലെ യു.എസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ സൈനികര്‍ പാട്രിയോട് മൊബൈല്‍ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ സംവിധാനം പുനഃസ്ഥാപിക്കുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്റ് പറഞ്ഞു.
ഇന്നലെയും ഇസ്‌റാഈലിലും ഗള്‍ഫ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണമുണ്ടായി. കുവൈത്ത് ഷുവൈക്ക് തുറമുഖത്തിലും ഡ്രോണ്‍ ആക്രമണം സ്ഥരീകരിച്ചു. ആളപായമില്ലെന്ന് കുവൈത്ത് പോര്‍ട് അതോറിറ്റി അറിയിച്ചു.
യു.എ.ഇയും ആറു ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിച്ചു. യു.എ.ഇക്ക് നേരെ ഒൻപത് ഡ്രോണുകളും ഇറാന്‍ അയച്ചിരുന്നു. അതിനിടെ, ഇറാന്‍ യുദ്ധത്തില്‍ പങ്കാളിയാകില്ലെന്നും മധ്യസ്ഥ നീക്കത്തിന്റെ ഭാഗമായി നേതാക്കളുമായി സംസാരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ജി 7 ഉച്ചകോടിയുടെ ഭാഗമായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്നലെ ഫ്രാന്‍സിലെത്തി. ജി 7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജി 7 രാജ്യങ്ങളായ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എല്ലാം യു.എസിന്റെ സഖ്യ കക്ഷികളാണ്.
ഊര്‍ജ കേന്ദ്രങ്ങളെ തൊടില്ല;സമയപരിധി നീട്ടി വീണ്ടും ട്രംപ് തീരുമാനം ഏപ്രില്‍ ഏഴുവരെ നീട്ടി
വാഷിങ്ടണ്‍: ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള തീരുമാനം ഏപ്രില്‍ ഏഴുവരെ നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ അഞ്ചു ദിവസത്തേക്കാണ് ആക്രമണ പദ്ധതി ട്രംപ് മരവിപ്പിച്ചിരുന്നത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് രണ്ടു ദിവസത്തെ അന്ത്യശാസനമാണ് ട്രംപ് ആദ്യം നല്‍കിയിരുന്നത്. ഇതിനോട് പ്രതികരണമൊന്നും ഇല്ലാതായതോടെ ഇറാന്‍ യു.എസുമായി ചര്‍ച്ച നടത്തിയെന്നും ഇറാനിലെ ആദരിക്കപ്പെടുന്ന വ്യക്തിയുമായി സംസാരിച്ചെന്നും അഞ്ച് ദിവസത്തേക്ക് ആക്രമണ പദ്ധതി നീട്ടിവയ്ക്കുകയാണെന്നുമായിരുന്നു ട്രംപ് വിശദീകരിച്ചത്. ഇറാനിലെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഗള്‍ഫിലെ ഊര്‍ജ, കുടിവെള്ള കേന്ദ്രങ്ങള്‍ നശിപ്പിക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."