തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ; ഷിന്റോ സണ്ണി പിടിയിലായത് ട്രെയിൻ മാർഗ്ഗം നാടുവിടാൻ ശ്രമിക്കവെ
പത്തനംതിട്ട: തിരുവല്ല നഗരത്തിലെ സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാളെക്കൂടി പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയാണ് പിടിയിലായത്. ചങ്ങനാശേരിയിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരിവ്:
ആദ്യം ആറ് പ്രതികളാണ് കൃത്യത്തിൽ പങ്കെടുത്തതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മുഖ്യപ്രതിയായ 'മരണ സുബിനെ' കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഏഴാമത് ഒരാൾ കൂടി സംഘത്തിലുണ്ടായിരുന്നു എന്ന് പൊലിസിന് വ്യക്തമായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്ന് ഷിന്റോയുടെ സാന്നിധ്യം പൊലിസ് സ്ഥിരീകരിച്ചു.
ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഷിന്റോയെ പൊലിസ് പൊക്കിയത്. ട്രെയിൻ മാർഗ്ഗം കേരളം വിടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാൾ വലയിലായത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാപ്പിരിവ് നൽകാത്തതിലുള്ള വിരോധത്തിൽ സ്പായിൽ അതിക്രമിച്ചു കയറിയ സുബിനും സംഘവും ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
സഹപ്രവർത്തകയുടെ പങ്കും അന്വേഷിക്കുന്നു:
ബലാത്സംഗത്തിന് സ്പായിലെ മറ്റൊരു സഹപ്രവർത്തക ഒത്താശ ചെയ്തെന്ന ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഉടൻ തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."