കണക്കില്ല, ബിൽ ഇല്ല; ആഗോള അയ്യപ്പ സംഗമത്തിൽ ക്രമക്കേട് ആവോളം
തിരുവനന്തപുരം: പമ്പാ നദീതീരത്തു സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടെന്ന് വ്യക്തമാക്കുന്ന സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും കൃത്യമായ കണക്കും ബില്ലുകളും ഇല്ലെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.
ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പന്തൽ നിർമാണമടക്കം നൽകിയത് ടെൻഡർ ഇല്ലാതെയായിരുന്നു. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്ത് ശതമാനം അധിക തുകയ്ക്ക് കരാർ നൽകിയത്. കണക്കുകളിൽ ജി.എസ്.ടി ബില്ലുകൾ അടക്കമില്ലാത്തത് ദേവസ്വം ബോർഡിന് വലിയ നഷ്ടമുണ്ടാക്കി. ഉപകരാർ നൽകിയതിൽ കൃത്യമായ കണക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ ഒന്നും കൃത്യമല്ലെന്നും ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
രണ്ട് ലക്ഷം രൂപ വകയിരുത്തി കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടു ലക്ഷമാണ് ചെലവാക്കിയത്. വി.ഐ.പികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ല. മരാമത്ത് പണികൾ നൽകിയത് ടെൻഡർ ഇല്ലാതെയാണ്. കൈകാര്യച്ചെലവായി 10 ശതമാനം അധിക തുക ഏകപക്ഷീയമായി കരാറുകാർക്ക് അനുവദിച്ചു. ഇനം തിരിച്ചുള്ള ചെലവ് ഉപകരാർ ഏറ്റെടുത്തവർ നൽകിയില്ല. അതിനാൽ കൃത്യമായ കണക്ക് പരിശോധിക്കാനായില്ല.
അയ്യപ്പ സംഗമം നടത്തിപ്പിൽ ഊരാളുങ്കലിന് മാത്രം നൽകാനുള്ളത് 4.04 കോടിയാണ്. കൂടാതെ ഹോട്ടലുകൾക്കും തുക ലക്ഷങ്ങളോളം നൽകാനുണ്ട്. തിരുവനന്തപുരത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയാണ് ഓഡിറ്റ് റിപ്പോർട്ട് തയാറാക്കിയത്.
രണ്ട് കോടിയുടെ സ്പോൺസർ ആര്?
സംഗമത്തിന് രണ്ട് കോടി രൂപ നൽകിയ സ്പോൺസർ ആരെന്ന കാര്യത്തിലും അവ്യക്തതയാണ്. ദേവസ്വം മുൻകൂർ നൽകിയ രണ്ട് കോടി തിരിച്ചടച്ചിട്ടില്ല. ചെലവഴിച്ച തുകയുടെ ജി.എസ്.ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിലും വ്യക്തതയില്ല. ഹോട്ടൽ ബില്ലുകളിൽ പലതിലും ജി.എസ്.ടി നമ്പറില്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റായി കിട്ടേണ്ട തുക വാങ്ങാനാവില്ലെന്നും കലാ പരിപാടികൾക്ക് എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അയ്യപ്പ സംഗമം ദിവസം രാത്രിയിൽ 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്.
എന്നാൽ, അഞ്ഞൂറിൽതാഴെ ആളുകൾ മാത്രമാണ് പരിപാടിയിൽ ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേർ ഭക്ഷണം കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാൽ അയ്യപ്പ സംഗമത്തിൽ ആകെ നാലായിരം പേർ മാത്രം എത്തിയെന്നാണ് സർക്കാർ കണക്ക്.
നിയമസഭയിലും മറച്ചുവച്ചു
സ്പോൺസർഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് കഴിഞ്ഞ മാസം 28ന് തിരുവഞ്ചൂർ രാധാകൃഷ്ണന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."