ബസ്സിൽ വച്ച് അഞ്ചുവയസ്സുകാരിയുടെ കൊലുസ് കവർന്നു; യുവതിയുടെ പതിവ് രീതി പാളി, ഇത്തവണ ജയിലിലേക്ക്
അഞ്ചൽ: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അഞ്ചുവയസ്സുകാരിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച യുവതിയെ പൊലിസ് പിടികൂടി. അഞ്ചൽ സ്വദേശിനി സബീനയാണ് അഞ്ചൽ പൊലിസിന്റെ പിടിയിലായത്. മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് സബീന. ഇത്തവണ കുട്ടിയുടെ മാതാവ് പരാതിയിൽ ഉറച്ചുനിന്നതോടെ പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലായിരുന്നു മോഷണം. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീന്റെ കാലിൽ കിടന്ന മുക്കാൽ പവന്റെ സ്വർണ്ണക്കൊലുസ്സാണ് സബീന കൈക്കലാക്കിയത്.
കൊലുസ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും അവർ ഉടൻ തന്നെ അഞ്ചൽ പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് സംഘം ബസ്സിലുണ്ടായിരുന്ന സബീനയെ കണ്ടതോടെ തന്നെ പ്രതിയെ തിരിച്ചറിഞ്ഞു. സ്റ്റേഷനിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു.
സ്ഥിരം മോഷ്ടാവായ സബീനയുടെ പതിവ് രീതി മോഷണമുതൽ ഉടമയ്ക്ക് തിരികെ നൽകി കേസിൽ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു. കഴിഞ്ഞ വർഷം പനയഞ്ചേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സമാനമായ രീതിയിൽ മാല കവർന്നപ്പോൾ നാട്ടുകാർ പിടികൂടിയിരുന്നെങ്കിലും, ഉടമ പരാതി നൽകാത്തതിനാൽ ഇവർ രക്ഷപ്പെട്ടിരുന്നു.
എന്നാൽ ഇത്തവണ കുട്ടിയുടെ മാതാവ് പരാതിയിൽ ഉറച്ചുനിന്നതോടെ സബീനയുടെ കളി അവസാനിച്ചു. പിടിയിലാകുമ്പോൾ സ്വർണ്ണം തിരികെ നൽകി ഒത്തുതീർപ്പാക്കുന്നതാണ് ഇവരുടെ ശൈലി. എന്നാൽ പരാതി ലഭിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിച്ചു വരികയാണ് എന്ന് അഞ്ചൽ പൊലിസ് വ്യക്തമാക്കി.
വിവാഹ വീടുകളിലും ഉത്സവപ്പറമ്പുകളിലും കേന്ദ്രീകരിച്ച് കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുന്നതാണ് സബീനയുടെ രീതി എന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A habitual thief named Sabeena was arrested by Anchal police for stealing a gold anklet weighing 0.75 sovereigns from a five-year-old girl during a bus journey. Although Sabeena has been caught for similar thefts in the past, she usually escapes by returning the stolen items to the victims. However, in this instance, the child's mother insisted on filing a formal complaint, leading to the suspect’s arrest and subsequent remand by the court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."