യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിൽ ഫലസ്തീനീ പെൺകുട്ടിക്ക് അതിജീവനത്തിന്റെ പുതുജീവൻ; ഗസ്സയ്ക്ക് തണലായി ഓപ്പറേഷൻ ഗാലന്റ് നൈറ്റ്
അൽ അരിഷ്: യുദ്ധം തകർത്ത ഗസ്സ മുനമ്പിൽ നിന്ന് അതീവ ഗുരുതരാവസ്ഥയിൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യുഎഇയുടെ ഫ്ലോട്ടിംഗ് ആശുപത്രിയിലെത്തിച്ച 13 കാരിയായ ഫലസ്തീൻ പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിത്തുടങ്ങി. രക്തം കട്ടപിടിക്കുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്ന 'ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം' എന്ന അപൂർവ ജനിതക വൈകല്യം ബാധിച്ച സമ അൽ ഗരീസിനെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
കൃത്യമായ ഇടവേളകളിൽ നൽകേണ്ട കുത്തിവയ്പ്പുകളും നിരന്തരമായ ഡയാലിസിസ് പരിശോധനകളും ആവശ്യമായ സമയ്ക്ക് ഗസ്സയിലെ ആശുപത്രികളിൽ ചികിത്സ തുടരാനാകാത്ത സാഹചര്യത്തിലാണ് യുഎഇ മെഡിക്കൽ സംഘം രക്ഷകരായത്. നിലവിൽ ഇമാറാത്തി ഡോക്ടർമാരുടെയും ഇൻഡോനേഷ്യൻ ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പെൺകുട്ടിക്ക് പ്രത്യേക പരിചരണം നൽകി വരികയാണ്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' എന്ന മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് ഈ കപ്പൽ ആശുപത്രി പ്രവർത്തിക്കുന്നത്. 2024 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ മെഡിക്കൽ സെന്ററിൽ ഇതുവരെ അയ്യായിരത്തിലധികം സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
വൃക്കരോഗം ബാധിച്ച ഫലസ്തീൻകാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് ഈ മാസം പ്രത്യേക കിഡ്‌നി ഡയാലിസിസ് യൂണിറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾക്കായി ഒരുക്കിയ നൂറ് കിടക്കകൾക്ക് പുറമെ രോഗികൾക്കൊപ്പം വരുന്ന ബന്ധുക്കൾക്കായി നൂറോളം ബെഡുകളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. വൈദ്യസഹായത്തിന് പുറമെ പ്രത്യേക സംഗമങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും ഇവിടെ നടന്നുവരുന്നു. ഗസ്സയിൽ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ യുഎഇ വിമാനമാർഗ്ഗം എമിറേറ്റ്‌സിലെത്തിച്ച് വിദഗ്ധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.
a palestinian girl received life-saving treatment at the uae floating hospital under operation gallant knight. the humanitarian mission continues to provide critical medical care and relief support to gaza, reflecting the emirates’ commitment to global humanitarian efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."