മോദി രാജ്യത്തെ വില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; യു.എസുമായുള്ള വ്യാപാരക്കരാറിനെതിരേ കോണ്‍ഗ്രസിന്റെ കര്‍ഷക പ്രക്ഷോഭത്തിന് ഭോപ്പാലില്‍ തുടക്കം
ഇന്ത്യാ അമേരിക്ക വ്യാപാരക്കരാറിന്റെ ഭാഗമായി രാജ്യത്തെ കാര്‍ഷിക വിപണിയിലേക്ക് അമേരിക്കന്‍ ഉല്‍പ്പനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്ന വ്യവസ്ഥകള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ കര്‍ഷക പ്രക്ഷോഭത്തിന് ഭോപ്പാലില്‍ തുടക്കമിട്ട് കോണ്‍ഗ്രസ്. ഭോപ്പാലിലെ ജവഹര്‍ ചൗക്കില്‍ നടന്ന കിസാന്‍ മഹാചൗപ്പലോടെയാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നമ്മുടെ അഭിമാനവും അന്തസ്സും പൂര്‍ണ്ണമായും നശിപ്പിച്ച മോദി ഇപ്പോള്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന് പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ മോദി അമേരിക്കയുടെ അടിമത്തത്തിലേക്ക് നയിക്കുന്നു, കര്‍ഷകരെ തൊഴിലാളികളാക്കി മാറ്റുന്നു, അവരെ അടിമത്തത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നു. ഇവിടെ നിന്ന് ഉയരുന്ന ശബ്ദം രാജ്യമെമ്പാടും പ്രതിധ്വനിക്കും.
അമേരിക്കയ്ക്ക് വിശാലമായ ഭൂപ്രദേശമുണ്ട്, പക്ഷേ രണ്ടോ മൂന്നോ ശതമാനം കര്‍ഷകര്‍ മാത്രമാണ് കൃഷിയെ ആശ്രയിക്കുന്നത്. നമ്മുടെ രാജ്യത്ത്, ജനസംഖ്യയുടെ 65 ശതമാനം കൃഷിയെ ആശ്രയിച്ചിരിക്കുന്നു. അവര്‍ക്ക് യന്ത്രസാമഗ്രികളുണ്ട്. പക്ഷേ നമ്മുടെ കര്‍ഷകര്‍ക്ക് കുറച്ചുഭൂമിയെയുള്ളൂ. ചെറുകിട നാമമാത്ര കര്‍ഷകരുമുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താല്‍ നമ്മുടെ കാര്‍ഷിക മേഖല നശിക്കും. നമ്മുടെ ചെറുകിട കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതെല്ലാം മോദി നശിപ്പിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട വില കുറയ്ക്കുകയും ചെയ്യുന്നു. ജമ്മു കശ്മിര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ വളരുന്ന പഴങ്ങള്‍ക്ക് വില പോലും ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
നമ്മുടെ കര്‍ഷകരെ നശിപ്പിക്കാന്‍ മാത്രമാണ് ട്രംപ് ഈ പദ്ധതി തയ്യാറാക്കിയതെന്നും പക്ഷേ മോദി കര്‍ഷകര്‍ക്കൊപ്പമല്ല, ട്രംപിനൊപ്പമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ചൈനയ്ക്കും അമേരിക്കയ്ക്കം അടിയറവച്ച മോദി പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത്രയും ഭീരുവായ ഒരു പ്രധാനമന്ത്രിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പാര്‍ലമെന്റില്‍ വരാന്‍ പോലും അദ്ദേഹം പേടിക്കുന്നു. കണ്ണില്‍ നോക്കുന്നില്ല, അഭിപ്രായം പോലും പറയുന്നില്ല. ഒരു പത്രസമ്മേളനം പോലും നടത്തുന്നില്ല. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. യൂത്ത് കോണ്‍ഗ്രസിനെ ഉപദ്രവിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ഭയപ്പെടില്ല. ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടിയവരാണ് നമ്മുടെ പ്രവര്‍ത്തകര്‍. നിങ്ങള്‍ ആര്‍.എസ്.എസുകാര്‍ ഭീരുക്കളും കീഴടങ്ങിയവരുമാണ്.
മോദി അദ്ദേഹം അവകാശപ്പെടുന്നത് പോലെ ദേശസ്‌നേഹിയാണെങ്കില്‍ ട്രംപിന് മുന്നില്‍ തലകുനിക്കില്ലായിരുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് ജോലിയില്ല, അവര്‍ തെരുവിലാണ്, അവര്‍ക്ക് ഭക്ഷണമില്ല, അവര്‍ക്ക് വിശക്കുന്നു. കര്‍ഷകരുടെ പരുത്തി, സോയാബീന്‍, എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍ ഇതിനെല്ലാം വിലയില്ലാതാവാന്‍ പോകുന്നു. മോദി നമ്മുടെ ആത്മാഭിമാനം ട്രംപിന് മുന്നില്‍ പണയപ്പെടുത്തിയ ദിവസം, നമ്മുടെ അന്തസ്സ് നഷ്ടപ്പെട്ടു. നമ്മുടെ പാര്‍ട്ടി ശക്തമാണ്. നിങ്ങള്‍ നമ്മുടെ രാജ്യത്തെ ജീവനോടെ നിലനിര്‍ത്തണം, നമ്മുടെ സ്വാതന്ത്ര്യത്തെ ജീവനോടെ നിലനിര്‍ത്തണം. നമ്മുടെ ഭരണഘടനയെ ജീവനോടെ നിലനിര്‍ത്തണം, നമ്മുടെ ജനാധിപത്യത്തെ ജീവനോടെ നിലനിര്‍ത്തണം. നമ്മള്‍ പോരാടാന്‍ പഠിക്കണം.
ദേശീയ താല്‍പ്പര്യങ്ങള്‍ അപകടത്തിലാക്കുന്ന ഒരു വ്യാപാര കരാറും നമ്മള്‍ അംഗീകരിക്കുന്നില്ല. കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തിന് നേരെയുള്ള ഒരു ആക്രമണവും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഊര്‍ജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും അംഗീകരിക്കുന്നില്ല. ഇന്ത്യയുടെ പരമാധികാരവുമായും സ്വാശ്രയത്വവുമായും ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കുന്നില്ല. ആരെയും ഭയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല, ഭയത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ട്രംപായാലും മോദിയായാലുമെന്നും രാഹുല്‍ പറഞ്ഞു.
മഹാരാഷ്ട്ര, യു.പി, കശ്മിര്‍ തുടങ്ങി കര്‍ഷകപ്രധാന്യമുള്ള സംസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നടത്തും. കരാറിനെതിരായ രാജ്യവ്യാപമായ കര്‍ഷകരുടെ പ്രതിഷേധത്തെ ഒറ്റകുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധം.
അതേസമയം ആയിരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിനെത്തിയത്. ഇന്നലെ ഉച്ചയോടെ ഭോപ്പാല്‍ നഗരത്തില്‍ പൊലിസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാവലയത്തിനിടയിലാണ് പ്രതിഷേധ പരിപാടി നടന്നത്. ഉച്ചയോടെ ആരംഭിച്ച റാലിയിലേക്ക് മുഖ്യപ്രഭാഷണം നടത്താന്‍ പ്രതിപക്ഷ നേതാവ് എത്തുന്നതും കാത്ത് ആയിരക്കണക്കിന് കര്‍ഷകരും പ്രവര്‍ത്തകരും കൊടുംചൂടില്‍ ക്ഷമയോടെ കാത്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ ജിതു പട്വാരി, കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ദിഗ്വിജയ് സിങ്, കാന്തിലാല്‍ ഭൂരിയ, വിവേക് തന്‍ഖ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."