രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്
ന്യൂഡൽഹി: രാഷ്ട്രീയപ്പാർട്ടികൾ തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കുന്ന തുകയ്ക്ക് നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാറിനും നോട്ടിസയച്ചു. തെരഞ്ഞെടുപ്പിനായി പണം ചെലവഴിക്കാൻ നിയന്ത്രണങ്ങളുണ്ടെങ്കിലും അത് നടപ്പാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോമൺ കോസ്, സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്നീ സംഘടനകൾ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസയച്ചത്.
ഒരു സ്ഥാനാർഥിക്കുവേണ്ടി മറ്റാരെങ്കിലും പണം ചെലവഴിക്കുന്നത് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയ്ക്കു വേണ്ടി മറ്റൊരാൾ പണം ചെലവഴിച്ചാൽ അത് പാർട്ടിയുടെ ചെലവായി കണക്കാക്കുന്നില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ചെലവുകൾക്ക് പരിധികളൊന്നുമില്ലെന്നും ഭൂഷൺ കൂട്ടിച്ചേർത്തു. ഒരു സ്ഥാനാർഥിയുടെ സുഹൃത്തിന് സ്ഥാനാർഥിക്കുവേണ്ടിയുള്ള ചെലവ് വഹിക്കാൻ നിയമം അനുവദിക്കുമ്പോൾ നിയന്ത്രണം എങ്ങനെ ഫലം ചെയ്യുമെന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം ആവർത്തിച്ച് ഭൂഷൺ വാദിച്ചതോടെ ബെഞ്ച് നോട്ടിസ് പുറപ്പെടുവിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(1) പ്രകാരമുള്ള മൗലികാവകാശങ്ങൾ നടപ്പിലാക്കണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്.
The Supreme Court has issued notices to the Centre and Election Commission on a plea seeking regulation of election expenditure by political parties, citing concerns over unchecked money power influencing democracy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."