നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ
തൃശൂർ: നാട്ടിക എംഎൽഎ സി.സി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ. സിപിഐ നേതൃത്വത്തിന് നേരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ. ആരോപണത്തിന് പിന്നാലെ സി.സി മുകുന്ദൻ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സിപിഐ അംഗത്വം രാജിവച്ചതായും വേണമെങ്കിൽ എംഎൽഎ സ്ഥാനവും രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നാട്ടികയിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ആകും മണ്ഡലത്തിൽ ജനവിധി തേടുക.
ഗീതാ ഗോപിയെയാണ് നാട്ടികയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി സിപിഐ തീരുമാനിച്ചിട്ടുള്ളത്. ഒരു തവണ മാത്രം എംഎൽഎ ആയ മുകുന്ദനെ തഴഞ്ഞാണ് ഗീത ഗോപിക്ക് സിപിഐ സംസ്ഥാന നേതൃത്വം അവസരം നൽകിയത്. എന്നാൽ നാട്ടിക, ചേർപ്പ് കമ്മിറ്റികൾ മുകുന്ദനെതിരെ എതിർപ്പ് ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തതാണ് സീറ്റ് നഷ്ടമാകാൻ കാരണമെന്നാണ് വിശദീകരണം. സി.സി മുകുന്ദൻ പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നും പരാതി ഉയർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."