എല്‍.ഡി.എഫില്‍ ഇലപൊഴിയും കാലം; അക്കരപ്പച്ചതേടി സി.പി.എം, സി.പി.ഐ നേതാക്കള്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പുകാലമായതോടെ എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കി നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. സംഘടനാ കെട്ടുറപ്പും കര്‍ക്കശ അച്ചടക്കവും അണികള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ ബാധകമായ സി.പി.എം, സി.പി.ഐ പാര്‍ട്ടികളില്‍നിന്നാണ് മുതിര്‍ന്ന നേതാക്കളും മുന്‍മന്ത്രിയും ഉള്‍പ്പെടെ മറുകണ്ടം ചാടുന്നത്. കുറച്ചുകാലമായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളാണ് നിര്‍ണായക തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കളംമാറുന്നത്. സ്ഥാനാര്‍ഥി മോഹവും നേതൃത്വത്തില്‍നിന്നുള്ള അവഗണനയുമൊക്കെയാണ് വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തെ ഉപേക്ഷിക്കുന്നതിനു പിന്നില്‍. മുതിര്‍ന്ന നേതാക്കളായ ജി. സുധാകരന്‍, അയിഷ പോറ്റി, പി.കെ ശശി, എസ്. രാജേന്ദ്രന്‍, വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ക്കു പുറമേ വി.എസ് അച്യുതാനന്ദന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് വരെ എത്തിനില്‍ക്കുന്നു സി.പി.എം ബന്ധം ഉപേക്ഷിച്ചവരുടെ പട്ടിക.
നാട്ടിക എം.എല്‍.എ സി.സി മുകുന്ദന്‍ ആണ് ഒടുവില്‍ സി.പി.ഐയില്‍നിന്ന് പുറത്തുചാടുന്നത്. വിമതസ്വരമുയര്‍ത്തി പുറത്തുപോകുന്നവര്‍ പാര്‍ട്ടിക്കെതിരേ മത്സരിക്കാനുള്ള ഒരുക്കത്തിലുമാണ്. കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിലാണ് വിമതര്‍ ഭീഷണിയാവുക. മുന്‍മന്ത്രി ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നുറപ്പായി. ഇടുക്കി ദേവികുളത്ത് മൂന്നുതവണ എം.എല്‍.എയായിരുന്ന എസ്.രാജേന്ദ്രന്‍ അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ദേവികുളത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാനുള്ള ഒരുക്കത്തിലാണ് രാജേന്ദ്രന്‍. ഒറ്റപ്പാലത്ത് പി.കെ ശശി സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാനാണ് യു.ഡി.എഫ് തീരുമാനം. പയ്യന്നൂരില്‍ സിറ്റിങ് എം.എല്‍.എ ടി.ഐ മധുസൂദനനെതിരേ സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി. കുഞ്ഞികൃഷ്ണന്‍ മത്സരിക്കും.
നാട്ടികയില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി ഗീതാ ഗോപിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന നേതാവി സി.സി മുകുന്ദന്‍ പുറത്തുപോകാനൊരുങ്ങിയത്. നാട്ടികയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാകാനാണ് മുകുന്ദന്റെ നീക്കം. പയ്യന്നൂരിലും നാട്ടികയിലും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സ്വതന്ത്രരെ പിന്തുണയ്ക്കുന്ന നിലപാടാവും യു.ഡി.എഫിന്.
പാര്‍ട്ടിവേരറുത്ത് ജി.സുധാകരന്‍
സി.പി.എമ്മുമായി പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉപേക്ഷിച്ചാണ് മുന്‍മന്ത്രി കൂടിയായ ജി.സുധാകരന്‍ കളംമാറുന്നത്. അമ്പലപ്പുഴയില്‍ സുധാകരന്‍ പോരിനിറങ്ങിയാല്‍ സി.പി.എം നന്നേ വിയര്‍ക്കുമെന്നുറപ്പ്. സുധാകരന്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാല്‍ പിന്തുണയ്ക്കാമെന്ന് യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്. നേതൃത്വത്തോടു പകതീര്‍ക്കാന്‍ സുധാകരനിറങ്ങിയാല്‍ അമ്പലപ്പുഴ കാക്കുക എന്നത് സി.പി.എമ്മിന് ശ്രമകരമാവും.
വിമതക്കരുത്തില്‍ പി.കെ ശശി
കെ.ടി.ഡി.സി ചെയര്‍മാനായിരുന്ന പി.കെ ശശി കുറച്ചുകാലമായി സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിനു പിന്നാലെ കഴിഞ്ഞദിവസം പാലക്കാട് വിളിച്ചുകൂട്ടിയ വിമതകണ്‍വന്‍ഷനില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെങ്കിലും പി.കെ ശശി മത്സരിക്കുന്ന ഒറ്റപ്പാലത്തിനുപുറമേ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വിമതഭീഷണിയുണ്ട്. 2006 മുതല്‍ സി.പി.ഐ സ്ഥാനാര്‍ഥികളാണ് ഒറ്റപ്പാലത്ത് ജയിക്കുന്നത്.
നാട്ടികയില്‍ വോട്ട് ആര്‍ക്ക്?
സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് സി.പി.ഐ വിട്ട സി.സി മുകുന്ദന്‍ എം.എല്‍.എ. ചില കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പിന്തുണ ഉറപ്പാണെന്നും മുകുന്ദന്‍ പറഞ്ഞു. ഗീത ഗോപിയുടേത് പേയ്‌മെന്റ് സീറ്റ് ആണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ഗീത മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നും മുകുന്ദന്‍ ആരോപിച്ചു.
പയ്യന്നൂരില്‍ സി.പി.എം കിതയ്ക്കുമോ?
സി.പി.എം നേതാവും സിറ്റിങ് എം.എല്‍.എയുമായ ടി.ഐ മധുസൂദനനെതിരേ കടുത്ത സാമ്പത്തികക്രമക്കേട് ആരോപിച്ചതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താകുന്നത്. ആരോപണത്തിനു പിന്നാലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയെങ്കിലും കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ വലിയൊരു അനുഭാവിവലയമുണ്ട്. മത്സരത്തിനിറങ്ങിയാല്‍ കുഞ്ഞികൃഷ്ണന്‍ ചോര്‍ത്തുന്ന വോട്ടുകളിലേറെയും സി.പി.എം അനുഭാവികളുടേതാകുമെന്നതില്‍ സംശയമില്ല.
മലമ്പുഴ കടക്കുമോ എ.സുരേഷ്
വി.എസ് അച്യുതാനന്ദന്റെ നിഴലും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന എ. സുരേഷിനെ ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കാന്‍ പലതവണ അപേക്ഷ നല്‍കിയിട്ടും നേതൃത്വം ഗൗനിച്ചില്ല. ഈ തിരിച്ചറിവിലാണ് കളംമാറാന്‍ സുരേഷും തീരുമാനിച്ചത്. വി.എസിന്റെ തട്ടകമായി മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."