സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ മണ്ഡലത്തിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുതിർന്ന നേതാവ് കെ. സുധാകരനെതിരെ കെപിസിസി രംഗത്ത്. ആരും സ്വയം സ്ഥാനാർഥികളാകേണ്ടെന്നും സ്ഥാനാർഥി നിർണയം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പാർട്ടി മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനകൾ ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് കെപിസിസി മുന്നറിയിപ്പ് നൽകി.
സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള പൂർണ്ണ ചുമതല ഹൈക്കമാൻഡിനാണ്. സ്ക്രീനിംഗ് കമ്മിറ്റിയും സംസ്ഥാന നേതൃത്വവും ചർച്ചകൾ പൂർത്തിയാക്കുന്നതിന് മുൻപ് ആരും സ്വന്തം നിലയിൽ പ്രഖ്യാപനം നടത്തരുത്. സീറ്റ് വിഭജനത്തെക്കുറിച്ചോ സ്ഥാനാർഥിത്വത്തെക്കുറിച്ചോ നേതാക്കൾക്കോ പാർട്ടി ഘടകങ്ങൾക്കോ അഭിപ്രായമുണ്ടെങ്കിൽ അത് നേതൃത്വത്തെയാണ് അറിയിക്കേണ്ടത്. അല്ലാതെ മാധ്യമങ്ങളിലൂടെയോ യോഗങ്ങളിലൂടെയോ പരസ്യമാക്കരുത്. ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലുള്ള ഇത്തരം പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും സണ്ണിജോസഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കണ്ണൂരിൽ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും താൻ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നുമാണ് കഴിഞ്ഞ ദിവസം കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ കണ്ണൂർ എംപിയായ സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം നേരത്തെയും പ്രകടിപ്പിച്ചിരുന്നു. കണ്ണൂരിൽ മത്സരിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. സ്ഥാനാർഥിയാകുന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളത്? എന്നും കെ. സുധാകരൻ ചോദിച്ചു.
കണ്ണൂരിലെ സ്ഥാനാർഥി മോഹികൾ
സുധാകരന്റെ അപ്രതീക്ഷിത പ്രഖ്യാപനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കണ്ണൂർ സീറ്റിലേക്ക് നേരത്തെ അമൃത രാമകൃഷ്ണൻ, മുൻ മേയർ ടി.ഒ. മോഹനൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് വ്യക്തമായ നയം രൂപീകരിക്കാനിരിക്കെയാണ് സുധാകരന്റെ ഈ നീക്കം.
kpcc has issued a public warning to senior leader k. sudhakaran after he unilaterally announced his candidacy for the kannur assembly seat. the state leadership clarified that only the high command has the authority to finalize candidates and cautioned that such self-proclamations and public statements would be treated as serious disciplinary violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."