വയനാട് തുരങ്കപാത: സുപ്രിം കോടതിയിൽ തടസ്സഹരജി നൽകി സംസ്ഥാന സർക്കാർ
ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ തടസ്സഹരജി (Caveat) ഫയൽ ചെയ്തു. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 'വയനാട് പ്രകൃതി സംരക്ഷണ സമിതി' നൽകിയ ഹരജിയിലാണ് സർക്കാരിന്റെ ഈ നീക്കം.
തുരങ്കപാതയുടെ നിർമ്മാണ നടപടികൾ തടയരുതെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെടും. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി നിയമപരമാണെന്നും പാതയുടെ അത്യാവശ്യകത കോടതിയെ ബോധ്യപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ ആദ്യഘട്ട സ്ഫോടനത്തിന്റെ (First Blast) ഉദ്ഘാടനം നിർവഹിച്ചിരുന്നു. 2025 ഓഗസ്റ്റ് 31-ന് നിർമ്മാണോദ്ഘാടനം നടന്ന പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങളായ താൽക്കാലിക പാലം, തൊഴിലാളികളുടെ ക്യാമ്പ്, ക്രഷർ യൂണിറ്റ് തുടങ്ങിയവ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
തുരങ്കപാതയുടെ പ്രത്യേകതകൾ
താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ സ്വപ്ന പദ്ധതി.
ദൂരം: 8.73 കിലോമീറ്റർ നീളമുള്ള നാലുവരി പാത.
ചെലവ്: കിഫ്ബി ഫണ്ടിൽ നിന്ന് 2134.5 കോടി രൂപ.
നിർമ്മാണം: കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL).
പദ്ധതി പൂർത്തിയാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് വെറും 22 കിലോമീറ്റർ യാത്ര ചെയ്താൽ മേപ്പാടിയിലെത്താം. എല്ലാ കാലാവസ്ഥയിലും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പരിസ്ഥിതി സംഘടനകളുടെ എതിർപ്പും നിയമപോരാട്ടവും പദ്ധതിക്ക് മുന്നിൽ വെല്ലുവിളിയായി തുടരുകയാണ്.
The Kerala state government has filed a caveat petition in the Supreme Court regarding the Wayanad tunnel road project. This move aims to prevent the court from staying the environmental clearance granted by the Central Government without first hearing the state’s arguments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."