ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്
മനാമ: ബഹ്റൈനിനെ ലക്ഷ്യമിട്ട് നടന്ന ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടെന്ന് പാർലമെന്റ് വ്യക്തമാക്കി.
ഇറാന്റെ ആക്രമണം ബഹ്റൈനിന്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതയ്ക്കും ജനങ്ങളുടെ ജീവനും നേരിട്ടുള്ള ഭീഷണിയാണെന്നും അറബ് പാർലമെന്റിന്റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും നല്ല അയൽബന്ധങ്ങളുടെ തത്വങ്ങൾക്കും വിരുദ്ധമാണെന്നും പ്രദേശത്തെ സമാധാനത്തിനും സുരക്ഷയ്ക്കും തിരിച്ചടിയാണെന്നും അറബ് പാർലമെന്റ് വ്യക്തമാക്കി.
മേഖലയിൽ സംഘർഷം വർധിപ്പിക്കുന്ന നടപടികൾ
ഇറാന്റെ നടപടി അംഗീകരിക്കാനാവാത്തതും ഇത് മേഖലയിലെ സ്ഥിരത തകർക്കാൻ ലക്ഷ്യമിടുന്നതാണെന്നും പാർലമെന്റ് പറഞ്ഞു. ഇത് ഐക്യരാഷ്ട്ര സഭ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തിന്റെ പരമാധികാരവും അതിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നതുമാണ് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളെന്നും പാർലമെന്റ് ഓർമ്മിപ്പിച്ചു.
ബഹ്റൈന്റെ പ്രതിരോധ നടപടികൾക്ക് പിന്തുണ
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാൻ ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികളും അന്താരാഷ്ട്ര നിയമപ്രകാരം അവകാശപ്പെട്ടതാണെന്ന് അറബ് പാർലമെന്റ് വ്യക്തമാക്കി. ബഹ്റൈൻ സായുധസേന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ പാർലമെന്റ് അഭിനന്ദനവും അറിയിച്ചു.
ഇത്തരത്തിലുള്ള ആക്രമണങ്ങളും പ്രകോപനപരമായ നടപടികളും തുടർന്നാൽ അത് അറബ് ദേശീയ സുരക്ഷയ്ക്കും പ്രദേശത്തെ സ്ഥിരതയ്ക്കും വലിയ ഭീഷണിയാകുമെന്ന് പാർലമെന്റ് മുന്നറിയിപ്പ് നൽകി.അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിക്കുന്ന തത്വങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പാർലമെന്റ് ആഹ്വാനം ചെയ്തു.
നേതൃത്വത്തിന് അഭിനന്ദനം
ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നേതൃത്വം നൽകുന്ന ഹമദ് ബിൻ ഇസ അൽ ഖലീഫയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും പാർലമെന്റ് പ്രശംസിച്ചു.
The Arab Parliament has issued a statement strongly condemning recent Iranian interference and aggression, while reaffirming its full solidarity with Bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."