ഇറാനെ എളുപ്പത്തിൽ ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്ന് അമേരിക്കൻ ഇന്റലിജൻസും ഇസ്റാഈൽ മാധ്യമങ്ങളും; വീഴാതെ ഇറാനെ പിടിച്ചുനിർത്തുന്ന ഘടകമെന്ത്? | In-depth
സെനിയ സ്വെറ്റ്ലോവയുടെ ബൈലൈനിൽ മാർച്ച് പത്തിനാണ് 'A long road to the end: The death throes of Iran's regime could last for years' എന്ന തലക്കെട്ടിൽ 'ടൈംസ് ഓഫ് ഇസ്റാഈലി'ൽ ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നത്. ഇറാനിനെ ഉന്മൂലനം ചെയ്തു കളായമെന്ന അമേരിക്കൻ - ഇസ്റാഈൽ ലക്ഷ്യം അത്ര എളുപ്പത്തിൽ നടത്തിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല എന്നാണ് ലേഖനം പറഞ്ഞുവയ്ക്കുന്ന പ്രധാന സംഗതി. അഥവാ, ഇറാൻ ഭരണകൂടത്തെ മാറ്റിസ്ഥാപിക്കുക എന്നത് നിലവിൽ ഏറെ ശ്രമകരവും ഒരുപാട് സമയം വേണ്ടിവരുന്ന ഒന്നുമാണെന്നാണ് ലേഖനം മുന്നോട്ടുവക്കുന്ന വീക്ഷണം.
ഇറാനിലെ പരമോന്നത നേതാവിനെയടക്കം വധിച്ചതിന് ശേഷവും ഇറാനിന്റെ ഭരണകൂടത്തിന്റെ സ്ഥിരതയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് അമേരിക്കൻ ഇന്റലിജൻസ് സംവിധാനത്തിന്റെ കണ്ടെത്തൽ. ട്രമ്പ് ഇറാനിന്റെ ആണവ ശേഖരത്തെ നശിപ്പിച്ചു എന്ന് പറയുമ്പോൾ, ട്രമ്പിന്റെ അവകാശവാദം പൂർണാർഥത്തിൽ ശരിയല്ലെന്നു അമേരിക്കൻ ഇന്റലിജൻസ് വിഭാഗവും പറഞ്ഞുവയ്ക്കുന്നു. ഇറാന്റെ ഭൂപ്രകൃതിയുടെ സവിശേഷത കൊണ്ടും സൈനികരുടെ എണ്ണം വച്ചും കര യുദ്ധത്തിലൂടെ കീഴടക്കുക എന്നത് സാധ്യമല്ലെന്നും ഇന്റലിജൻസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് പത്ത് ദിവസത്തിന് മുകളിലായി തുടർന്ന് കൊണ്ടിരിക്കുന്ന യുദ്ധത്തിൽ അമേരിക്കയ്ക്ക് ചെലവായത് 10 ബില്ല്യൻ യു.എസ് ഡോളറാണ്. അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേരിട്ട് ഒരു ഗുണവും ഇല്ലാത്ത യുദ്ധത്തിൽ അമേരിക്കയുടെ സമ്പത്ത് വിനിയോഗിക്കുന്നതിൽ അമേരിക്കയുടെ അകത്ത് ഇതിനോടകം തന്നെ പ്രതിഷേധം ശക്തമായി കഴിഞ്ഞു.
ഒരുപക്ഷേ, വളരെ എളുപ്പത്തിൽ മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ സുപ്രധാനപ്പെട്ട എല്ലാ നേതാക്കളെയും വധിച്ച്, ശേഷം തങ്ങൾക്ക് അനുയോജ്യമായ ഒരു ഭരണകൂടത്തെ ഇറാനിൽ സ്ഥാപിക്കുക എന്നതായിരിക്കണം യുദ്ധം തുടങ്ങുമ്പോൾ അമേരിക്കയും ഇസ്റാഈലും ആലോചിച്ചിരുന്നത്. ഇറാഖിലും ലിബിയയിലും ഒടുവിൽ വെനസ്വലയിലുമടക്കം അമേരിക്ക പരീക്ഷിച്ച് വിജയിച്ച അതേ രീതി...
എന്നാൽ, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം പരസ്യമായി തന്നെ മുന്നോട്ടുവച്ച് അമേരിക്കയും ഇസ്റാഈലും സംയുക്തമായി തുടങ്ങിവച്ച യുദ്ധം 13 ദിവസം പിന്നിടുമ്പോഴും ഇറാന്റെ ഭരണകൂട സംവിധാനത്തെ തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, ഇറാൻ ഇപ്പോഴും ശക്തമായി തിരിച്ചടി തുടർന്ന് കൊണ്ടിരിക്കുകയുമാണ്.
ഭരണകൂടങ്ങളെ അട്ടിമറിക്കുന്ന അമേരിക്കൻ രീതി
അമേരിക്ക അധിനിവേശത്തിലൂടെ സ്ഥിരമായി ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ഉപയോഗിക്കുന്ന ഒരു പറ്റേണുണ്ട്. തങ്ങൾ ശത്രുവായി പ്രഖ്യാപിക്കുന്ന രാജ്യത്തിന് മേൽ ആദ്യം ഉപരോധം ഏർപ്പെടുത്തും. അമേരിക്കയുടെ സഖ്യ കക്ഷികളോടും ഉപരോധത്തിന്റെ ഭാഗമാവാൻ അമേരിക്ക ആജ്ഞാപിക്കും. അങ്ങനെ അമേരിക്കൻ മുതലാളിത്ത വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു ലോക ക്രമത്തിൽ ഉപരോധത്തിനിടയിൽ പ്രസ്തുത രാജ്യത്ത് ദാരിദ്ര്യം ഉണ്ടാവുക എന്നത് സ്വാഭാവികം. ദാരിദ്ര്യം ഉള്ളിടത്ത് അരാചാകത്വം നിറയുന്നതും ജനങ്ങൾ ഭരണകൂടത്തെ വെറുക്കുന്നതും സ്വാഭാവികം തന്നെ. ഈ ജനങ്ങളുടെ വെറുപ്പിനെ മുതലെടുത്ത് സി.ഐ.എ പോലെയുള്ള ഏജൻസികളെ ഉപയോഗിച്ച് അവിടങ്ങളിൽ ജനകീയ അട്ടിമറി ഉണ്ടാക്കുക എന്നതാണ് അമേരിക്കയുടെ ഒരു രീതി.
രണ്ടാമത്തേത് നേരിട്ടുള്ള സൈനിക നീക്കമാണ്. തങ്ങളുടെ ശത്രു രാജ്യത്തിന് മേൽ ഉള്ളതോ ഇല്ലാത്തതോ ആയ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രസ്തുത രാജ്യം ലോകത്തിന് തന്നെ അപകടമാണെന്ന് വരുത്തിതീർക്കുകയും ചെയ്തു കൊണ്ടാണ് സൈനിക നീക്കം ആരംഭിക്കുന്നത്.
പലപ്പോഴും ഇത്തരത്തിൽ മറ്റു രാജ്യങ്ങളിലേക്ക് അമേരിക്ക അധിനിവേശം നടത്തുന്നത് തന്നെ തങ്ങളുടെ കച്ചവട താത്പര്യം സംരക്ഷിക്കുന്നതിനും പശ്ചിമേഷ്യയിൽ ഇസ്റാഈൽ എന്ന അധിനിവേശ രാഷ്ട്രത്തെ നിലനിർത്തുന്നതിനും വേണ്ടിയാണ്.
അറബ് രാഷ്ട്രങ്ങളുടെ ജനാധിപത്യവത്കരണം എന്ന സുന്ദര സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്റെ ഭാഗമായി അറബ് ദേശങ്ങളിൽ സംഭവിച്ച അറബ് വസന്തത്തിൽ നുഴഞ്ഞുകയറി കൊണ്ടാണ് അമേരിക്ക ഗദ്ദാഫിയെ ലിബിയയിൽ അട്ടിമറിക്കുന്നത്. ഗദ്ദാഫിയെ അട്ടിമറിക്കുന്നതോട് കൂടി ജനാധിപത്യം പുനസ്ഥാപിക്കപ്പെടും എന്നായിരുന്നു ലിബിയൻ ജനതയുടെ ധാരണ. എന്നാൽ അവർ സ്വയം അമേരിക്ക കുഴിച്ച ചതിക്കുഴിയിൽ അറിയാതെ വീണ് പോവുകയായിരുന്നു.
ഇതേ അറബ് വസന്തത്തിന്റെ ഭാഗമായി ഈജിപ്ത്തിൽ അമേരിക്കൻ - ഇസ്റാഈൽ വിരുദ്ധ നിലപാടുള്ള മുസ്്ലിം ബ്രദർഹുഡിനെ ജനങ്ങൾ തെരഞ്ഞെടുത്തപ്പോൾ, ആ ഭരണകൂടത്തെ മാസങ്ങൾക്കുള്ളിൽ സൈനിക അട്ടിമറിയിലൂടെ ഇല്ലാതാക്കാൻ സഹായിച്ചതും അമേരിക്ക തന്നെ.
എന്നാൽ, അമേരിക്ക സദ്ദാം ഹുസൈനിന്റെ ഇറാഖിൽ പരീക്ഷിച്ചത് നേരിട്ടുള്ള സൈനിക നീക്കമായിരുന്നു. നിലവിൽ ഇറാന്റെ നേർക്ക് ആണവ ആയുധങ്ങളുടെ ശേഖരണം ഉണ്ടെന്ന് ആരോപിച്ച് അമേരിക്ക നടത്തുന്ന സൈനിക നീക്കത്തിന്റെ അതേ രീതി തന്നെയാണ് ഇറാഖിലും പരീക്ഷിച്ചത്. ഇല്ലാത്ത ആയുധ ശേഖരത്തിന്റെ പേരിൽ ഇറാഖിലേക്ക് അധിനിവേശം നടത്തിയ അമേരിക്ക ഒടുവിൽ സദ്ദാമിനെ തൂക്കിലേറ്റിയാണ് ലക്ഷ്യം നേടിയെടുത്തത്.
ഇവിടങ്ങളിൽ ഒക്കെ സംഭവിച്ച മറ്റൊരു കാര്യം കൂടി എടുത്തുപറയേണ്ടുന്ന ഒന്നാണ്. ഗദ്ദാഫി കൊല്ലപ്പെടുന്നതോട് കൂടി ലിബിയയിലെ സൈന്യവും, മറ്റു ഭരണ സംവിധാനങ്ങളും വളരെ പെട്ടെന്ന് തന്നെ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങുന്നുണ്ട്. സദ്ദാമിന്റെ ഇറാഖിൽ തോൽവി അടുത്തു എന്ന് കണ്ടപ്പോൾ തന്നെ സൈന്യവും ഭരണ സംവിധാനങ്ങളും പിന്മാറിയതായി കാണാം. ഏറ്റവും ഒടുവിൽ സിറിയയിൽ ബഷാറുൽ അസദിന്റെ സൈന്യവും പുതിയ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങുകയാണ് ഉണ്ടായത്. എന്നാൽ ഇറാന്റെ പരമോന്നത നേതാവടക്കം, സുപ്രധാന നേതാക്കൾ വധിക്കപ്പെട്ടിട്ടും ഇറാന്റെ സൈന്യം ഇപ്പോഴും നിർത്താതെ തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണ്. അവിടെയാണ് ഇറാന്റെ ഭരണ സംവിധാനം പ്രവർത്തിക്കുന്ന രീതി തിരിച്ചറിയേണ്ടത്.
ഇറാന്റെ ഭരണ സംവിധാനത്തിന്റെ സവിശേഷത
ഒരേസമയം ഏകാധിപത്യ രാജ്യമായിരിക്കെ തന്നെ ജനാധിപത്യവും നിലനിൽക്കുന്ന രാഷ്ട്രമാണ് ഇറാൻ. രാജ്യത്ത് പാർല്യമെന്റും, പ്രസിഡന്റും, തെരഞ്ഞെടുപ്പു ഒക്കെ നടക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഏറ്റവും ഉയർന്ന നേതാവ് എന്ന നിലയിൽ പരിഗണിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെയാണ്. ഈ പരമോന്നത നേതാവ് ഒരേസമയം രാഷ്ട്രത്തലവനും, ലോക ഷിയാക്കളുടെ ആത്മീയ നേതാവും കൂടിയാകുന്നു. ഇദ്ദേഹത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചാണ് രാജ്യത്തിന്റെ തീരുമാനങ്ങൾ നിശ്ചയിക്കപ്പെടുന്നത് എന്നത് കൂടി മനസ്സിലാക്കണം. ഇനി ഇസ്റാഈലും, അമേരിക്കയും ചേർന്ന് ചെയ്ത പോലെ ഈ പരമോന്നത നേതാവിനെ ഇല്ലാതാക്കുന്നതിലൂടെ രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിക്കളയാൻ സാധിക്കുമോ? ഇല്ലെന്നാണ് ഉത്തരം. കാരണം പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിലും, അദ്ദേഹത്തെ നിലനിർത്തുന്നതിലും ഷിയാ പണ്ഡിതന്മാരുടെ കൂടിയാലോചനാ സമിതി ഇറാനിൽ വേറെയും നിലനിൽക്കുന്നുണ്ട്. അഥവാ, ഒരു പരമോന്നത നേതാവ് ഇല്ലാതാവുന്നതോടെ അടുത്ത പരമോന്നത നേതാവിനെ ആശങ്കകൾ ഒന്നുമേ ഇല്ലാതെ തെരഞ്ഞെടുക്കാനുള്ള സംവിധാനങ്ങൾ ഇറാനിലുണ്ടെന്ന് സാരം.
ഇതിനൊപ്പം തന്നെ ഐ.ആർ.ജി.സി എന്ന ഇറാനിലെ സൈനിക സംഘടനയെ കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. സാധാരണ രാജ്യത്തെ സൈനിക സംഘടനയെ പോലെ ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒന്നല്ല ഇസ്‌ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് എന്ന ഐ.ആർ.ജി.സി ഒരു സ്വതന്ത്ര സൈനിക വിഭാഗമാണ്. പരമോന്നത നേതാവിൽ നിന്ന് നേരിട്ട് നിർദേശങ്ങൾ സ്വീകരിക്കുന്ന അവർ, കാര്യങ്ങൾ അറിയിക്കുന്നതും അദ്ദേഹത്തെ തന്നെയാണ്. മാത്രമല്ല, ഇറാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആർ മത്സരിക്കണം, മത്സരിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം പോലും ഐ.ആർ.ജി.സിക്കുണ്ട്. അഥവാ, ശത്രുക്കൾക്കെതിരേ എല്ലാ വിധേനയും ഏത് അറ്റംവരെയും പൊരുതാൻ നിയോഗിക്കേപ്പട്ട വിഭാഗമാണ് ഐ.ആർ.ജി.സി. അത് കൊണ്ട് തന്നെ നേതാക്കളിൽ ഏതെങ്കിലും ഒരാൾ ഇല്ലാതാവുന്നതോട് കൂടി മറ്റു രാജ്യങ്ങളിലെ സൈന്യം ചെയ്ത പോലെ ഐ.ആർ.ജി.സി അമേരിക്കയ്ക്ക് മുന്നിൽ ആയുധംവച്ചു കീഴടങ്ങും എന്നത് വിദൂര സ്വപ്നം മാത്രമാണ്.
ഈ സാധ്യതകൾ ഒക്കെ മുന്നിൽവച്ച് കൊണ്ട് തന്നെയാണ് ഇസ്റാഈൽ മാധ്യമത്തിലെ ലേഖനവും അമേരിക്കൻ ഇന്റലിജൻസ് വിഭാഗവും എളുപ്പത്തിൽ ഇറാനിൽ ഒരു ഭരണമാറ്റം സാധ്യമല്ലെന്ന് പറയുന്നത്. ഒരുപക്ഷേ, ആ യാഥാർഥ്യം രണ്ടാഴ്ചയ്ക്ക് ഇപ്പുറം അമേരിക്കയും, ഇസ്റാഈലും തിരിച്ചറിഞ്ഞത് കൊണ്ടാവണം അവർ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ മറ്റു പലതിലേക്കും മാറ്റി തുടങ്ങിയിട്ടുള്ളതും. അമേരിക്കയും ഇസ്റാഈലും ചേർന്ന് തുടങ്ങിവച്ച യുദ്ധം ഇനിയെന്ന് അവസാനിക്കണം എന്ന് തീരുമാനിക്കുന്നത് ഇറാൻ തന്നെയാവുമെന്നത് തീർച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."