സുരക്ഷാ ഭീഷണി ഉയർത്തി വാഹനങ്ങളിലെ അമിതശബ്ദം; 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്
ദുബൈ: അമിത ശബ്ദമുവായി നിരത്തിലിറങ്ങിയ 251 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ പൊലിസ്. എഞ്ചിൻ പരിഷ്കരിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28 മുതൽ മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് വലിയ ശബ്ദങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് പൊലിസിന്റെ ഇടപെടൽ.
വാഹനങ്ങളുടെ അമിത ശബ്ദം പൊതുജനങ്ങളുടെ സുരക്ഷാ ബോധത്തെയും സമാധാനത്തെയും ബാധിക്കുമെന്ന് ദുബൈ പൊലിസ് ഓർമ്മിപ്പിച്ചു. റമദാൻ തുടങ്ങിയ ശേഷം ഇത്തരത്തിലുള്ള 524 നിയമലംഘനങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 220 എണ്ണം അമിതമായ ശബ്ദമുണ്ടാക്കിയവരും 304 എണ്ണം എഞ്ചിനുകളിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയവരുമാണ്.
കനത്ത പിഴയും നടപടികളും
അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഗൗരവകരമായ ലംഘനമായി കണക്കാക്കുമെന്ന് ദുബൈ പൊലിസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് കണ്ടുകെട്ടുന്ന വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) വിടുതൽ ഫീസായി അടയ്ക്കേണ്ടി വരും. ജപ്തി ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ ഉടമകൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിൽ മാറ്റം വരുത്തുന്നതും ആഡംബര വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നതും താമസക്കാരെ അസ്വസ്ഥരാക്കുന്നുവെന്ന് പൊലിസ് നിരീക്ഷിച്ചു. സമൂഹത്തിനുള്ളിലെ സുരക്ഷയും സുഖവും ഉറപ്പാക്കാൻ ഇത്തരം നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
dubai police seized 251 vehicles for causing excessive noise and posing safety threats on roads. the crackdown targeted motorists modifying engines and exhaust systems, with authorities warning that strict action will continue to ensure public safety and road discipline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."