ട്രെയിനിൽ സൗഹൃദം നടിച്ച് ലഹരി ബിസ്‌കറ്റ് നൽകി മയക്കി; വടകര സ്വദേശിയുടെ സ്വർണവും ലാപ്ടോപ്പും കവർന്ന പ്രതികൾ കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വടകര സ്വദേശിയായ യുവാവിന് ലഹരി കലർത്തിയ ബിസ്‌കറ്റ് നൽകി മയക്കി രണ്ട് ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ബിഹാർ ആരാറിയ സ്വദേശികളായ അബ്‌ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് റെയിൽവേ പൊലിസും ആർപിഎഫും ചേർന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് കവർന്ന സ്വർണവും പണവും ലാപ്ടോപ്പും പൊലിസ് കണ്ടെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലായിരുന്നു സംഭവം. മംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വടകര പുതുപ്പണം സ്വദേശി വി.പി. സരിനാണ് കവർച്ചയ്ക്ക് ഇരയായത്. സരിന്റെ സീറ്റിന് അടുത്ത് ആയിരുന്ന പ്രതികൾ ഇരുന്നിരുന്നത്. പിന്നീട് സൗഹൃദം നടിച്ച് സരിനുമായി അടുത്തു. ട്രെയിൻ കുമ്പളയിലെത്തിയപ്പോൾ ഇവർ നൽകിയ ബിസ്‌കറ്റ് കഴിച്ച സരിൻ ബോധരഹിതനായി വീണു.
വടകരയിൽ ഇറങ്ങേണ്ടിയിരുന്ന സരിൻ മയക്കം കാരണം അവിടെ ഇറങ്ങാനായില്ല. പിന്നീട് ഫറോക്കിലെത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാൾ വന്നതോടെയാണ് സരിനെ അവിടെ ഇറക്കിയത്. ബോധം പൂർണ്ണമായും വീണ്ടെടുക്കാത്ത സരിൻ പിന്നീട് മറ്റൊരു ട്രെയിനിൽ കയറി തിരൂരിലെത്തി. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാഗും സാധനങ്ങളും നഷ്ടപ്പെട്ട വിവരം സരിൻ അറിയിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പൊലിസ് മൊഴി രേഖപ്പെടുത്തി. തുടർന്ന് റെയിൽവേ പൊലിസും ആർപിഎഫും സംയുക്തമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കവർച്ച നടന്ന 24 മണിക്കൂറിനുള്ളിൽ തന്നെ കോഴിക്കോട്ട് വെച്ച് പ്രതികൾ വലയിലായി.
കവർച്ചയ്ക്ക് ശേഷം പ്രതികൾ കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചതായും പിന്നീട് മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായതെന്നും പൊലിസ് പറഞ്ഞു. സംഭവം നടന്നത് കാസർകോട് ജില്ലയിലെ കുമ്പളയിലായതിനാൽ തുടരന്വേഷണത്തിനായി കേസ് കാസർകോട് പൊലിസിന് കൈമാറും. പ്രതികൾക്ക് സമാനമായ മറ്റു കേസുകളിൽ പങ്കുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Three Bihar natives were arrested in Kozhikode for drugging a Vadakara resident with laced biscuits during a train journey and stealing valuables worth ₹2 lakh. The victim, V.P. Sarin, was traveling on the Malabar Express from Mangaluru when the suspects befriended him and offered him the biscuits near Kumbla.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."