പശ്ചിമേഷ്യയിൽ തീമഴ; സഊദിയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; കുവൈത്തിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം
റിയാദ്/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സഊദി അറേബ്യയിൽ മാരകമായ ആക്രമണം. മാർച്ച് 18-നുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സഊയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല.
കുവൈത്തിൽ റിഫൈനറിക്ക് തീപിടിച്ചു
കുവൈത്തിലെ മിന അൽ അഹ്മദി എണ്ണശുദ്ധീകരണ ശാലയെ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയിലേക്ക് എത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തമുണ്ടായി.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.മുൻകരുതൽ എന്ന നിലയിൽ ചില യൂണിറ്റുകൾ താൽക്കാലികമായി അടച്ചിട്ടു. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഇന്ത്യ-യുഎഇ നിർണ്ണായക ചർച്ച
മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന ചർച്ചയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതും ചർച്ചയിൽ പ്രധാന വിഷയമായി.
ഇറാന്റെ പരസ്യ ഭീഷണി: വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമല്ല
ലോകമെമ്പാടുമുള്ള പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തങ്ങളുടെ ശത്രുക്കൾക്ക് ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈന്യത്തിന്റെ പരസ്യ മുന്നറിയിപ്പ്. അമേരിക്കയുടെയും ഇസ്റാഈലിന്റെയും ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ സൈനിക വക്താവ് ജനറൽ അബോൾഫാസൽ ഷെകാർച്ചി ഈ ഭീഷണി മുഴക്കിയത്. പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും ഇറാൻ അനുകൂല തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്.
"ലോകത്തെവിടെയുമുള്ള പാർക്കുകൾ, വിനോദ മേഖലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പോലും നിങ്ങൾക്ക് സുരക്ഷിതമായിരിക്കില്ല" - ഷെകാർച്ചി പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."