10 മണ്ഡലങ്ങളിൽ ഒരാൾ പോലും നൽകിയില്ല; പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശപത്രികാ സമർപ്പണം ഇന്ന് വൈകീട്ട് മൂന്നിന് അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും അവസാനത്തെ കണക്കുപ്രകാരം 341 സ്ഥാനാർഥികൾ പത്രിക നൽകി. ആകെ 607 പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
അരുവിക്കര, നെയ്യാറ്റിൻകര, ഇരവിപുരം, കോന്നി, തൊടുപുഴ, വൈപ്പിൻ, മൂവാറ്റുപുഴ, വേങ്ങര, താനൂർ, തിരൂർ മണ്ഡലങ്ങളിലാണ് ഇതുവരെ ഒരാൾ പോലും പത്രിക സമർപ്പിക്കാത്തത്. ആറ്റിങ്ങൽ, പാറശാല, കോവളം, റാന്നി, അടൂർ, ഏറ്റുമാനൂർ, പീരുമേട്, പറവൂർ, കുന്നത്തുനാട്, കൊണ്ടോട്ടി, കോട്ടക്കൽ, കോഴിക്കോട് സൗത്ത്, മാനന്തവാടി, കൂത്തുപറമ്പ്, കാസർകോട് മണ്ഡലങ്ങളിൽ ഒരാൾ മാത്രമാണ് ഇതുവരെ പത്രിക നൽകിയത്. നിലവിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പത്രിക നൽകിയ മണ്ഡലം കുട്ടനാടാണ്. ആറ് സ്ഥാനാർഥികളാണ് ഇവിടെ പത്രിക നൽകിയത്. അതേസമയം, ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ച മണ്ഡലം തൃശൂരാണ്. അഞ്ച് സ്ഥാനാർഥികൾ 11 പത്രികകളാണ് നൽകിയിട്ടുള്ളത്.
ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കാൻ ഇനി സമയമുള്ളത്. നാളെയാണ് സൂക്ഷ്മപരിശോധന. ഈ മാസം 26 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടായിരിക്കും. പരാതിരഹിതവും സമാധാനപൂർണവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."