പിണറായിസത്തിനും, മരുമോനിസത്തിനുമെതിരെ ആരുടെ വോട്ടും സ്വീകരിക്കും; നയം വ്യക്തമാക്കി പി.വി അൻവർ
കോഴിക്കോട്: പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വികസന മുരടിപ്പിനും കുടുംബാധിപത്യത്തിനുമെതിരെ പോരാടുന്ന ആർക്കും തനിക്ക് വോട്ട് ചെയ്യാമെന്നാണ് അൻവറിന്റെ നിലപാട്.
തനിക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണങ്ങളിൽ ഇ.ഡി ക്ലീൻ ചിറ്റ് നൽകിയത് വലിയ ആശ്വാസമാണെന്ന് അൻവർ വ്യക്തമാക്കി. രാഷ്ട്രീയമായി തന്നെ നേരിടാൻ കഴിയാത്തവർ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്നും അൻവർ പറഞ്ഞു.
അതേസമയം, ബേപ്പൂരിലെ വികസന മുരടിപ്പിനെ അൻവർ രൂക്ഷമായി വിമർശിച്ചു. ബേപ്പൂരിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്നും, വികസന കാര്യത്തിൽ മണ്ഡലം പിന്നാക്കാവസ്ഥയിലാണെന്നും അൻവർ കുറ്റപ്പെടുത്തി.
കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പി.വി. അൻവറിന് ഇ.ഡി ക്ലീൻ ചിറ്റ് നൽകിയിരുന്നു. കേസിൽ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കൊച്ചിയിലെ പിഎംഎൽഎ കോടതിയിൽ ഇ.ഡി സമർപ്പിച്ചു.
മലപ്പുറം സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് പി.വി അൻവറിനെതിരെ അന്വേഷണം നടന്നത്. കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിലുള്ള തണ്ണീരുപന്ത പഞ്ചായത്തിലെ ഒരു ക്രഷർ യൂണിറ്റിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ കൈപ്പറ്റുകയും, പിന്നീട് ലാഭവിഹിതം നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി കൊച്ചി യൂണിറ്റ് പി.വി. അൻവറിനെ നേരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."