ഭർത്താവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു, ; ആൾദൈവത്തിനെതിരെ വീണ്ടും ബലാത്സംഗക്കേസ്
മുംബൈ: മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥൻ എന്ന കുപ്പായം അഴിച്ചുവെച്ച് 'ആൾദൈവം' ചമഞ്ഞ് നൂറുകണക്കിന് സ്ത്രീകളെ പീഡിപ്പിക്കുകയും കോടികൾ തട്ടിയെടുക്കുകയും ചെയ്ത അശോക് ഖരത്തിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഇയാൾക്കെതിരെ ഗർഭിണിയായ യുവതി നൽകിയ പുതിയ പരാതിയാണ് ഇപ്പോൾ നാസിക്കിനെ നടുക്കിയിരിക്കുന്നത്.
വിശ്വാസികളെ ഭയപ്പെടുത്തി വരുതിയിലാക്കാൻ റിമോട്ട് കൺട്രോൾ പാമ്പുകളെയും കടുവത്തോലുകളെയും ഉപയോഗിച്ചായിരുന്നു ഖരത്തിന്റെ തട്ടിപ്പ്.
പുതിയ പരാതി: ഭർത്താവിനെ പുറത്തുനിർത്തി പീഡനം
നേരത്തെ ഒരു യുവതിയെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഖരത്തിനെതിരെയാണ് ഇപ്പോൾ രണ്ടാമതൊരു യുവതി കൂടി രംഗത്തെത്തിയിരിക്കുന്നത്.
ഒരു പ്രത്യേക പൂജയുടെ പേരിൽ യുവതിയുടെ ഭർത്താവിനെ മുറിക്ക് പുറത്ത് കാത്തുനിൽക്കാൻ നിർബന്ധിച്ച ശേഷം ഗർഭിണിയായ യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.തന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഭർത്താവിന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്.
റിമോട്ട് പാമ്പും 'മൈൻഡ് ഗെയിമും'
ഖരത്തിന്റെ താവളത്തിൽ പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.തനിക്ക് അത്ഭുത ശക്തികളുണ്ടെന്ന് വിശ്വസിപ്പിക്കാൻ റിമോട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ പാമ്പുകളെ ഇയാൾ ഉപയോഗിച്ചിരുന്നു.കടുവയുടെ തോലുകളും വന്യജീവി അവശിഷ്ടങ്ങളും പ്രദർശിപ്പിച്ച് ഇരകളെ മാനസികമായി തളർത്തും.100 രൂപ മാത്രം വിലയുള്ള വസ്തുക്കൾക്ക് 'അനുഗ്രഹീത' വസ്തുക്കളെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വരെ ഇയാൾ ഈടാക്കിയിരുന്നു.
150 വിദേശയാത്രകൾ, 52 സ്ഥലങ്ങളിൽ സ്വത്തുക്കൾ
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. 150-ഓളം വിദേശയാത്രകൾ നടത്തിയ ഖരത്തിന് 52 സ്ഥലങ്ങളിൽ സ്വത്തുക്കളുണ്ടെന്നാണ് റിപ്പോർട്ട്. നാസിക്കിലെ മിർഗാവിലുള്ള ഈശാനേശ്വർ മഹാദേവ് ക്ഷേത്ര ട്രസ്റ്റ് ചെയർമാനായ ഇയാൾക്ക് വലിയൊരു ആൾദൈവ സാമ്രാജ്യം തന്നെയുണ്ടായിരുന്നു.
രാഷ്ട്രീയ പ്രത്യാഘാതം: വനിതാ കമ്മീഷൻ അധ്യക്ഷയുടെ രാജി
ഖരത്തിന്റെ അറസ്റ്റ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കി. ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചകങ്കർ രാജിവെച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇവരോട് രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആത്മീയമായ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും രൂപാലി വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം (SIT) കേസ് ഏറ്റെടുത്തിട്ടുണ്ട്. ഖരത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കൂടുതൽ ഇരകൾ ഉണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."