ഡീലില്‍ കൊണ്ടും കൊടുത്തും മുന്നണികള്‍; ആരോപണം തള്ളി എംവി ഗോവിന്ദന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടായെന്ന് വിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡീല്‍ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് കോണ്‍ഗ്രസ് വോട്ടിലാണ് ബിജെപി ജയിച്ചത്. ഇത്തവണയും നേമത്ത് അതാണ് നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയി. അവിടെ എല്ലാം ബിജെപി വന്നുവെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി സതീശന്‍ നടത്തിയ ജാഥ തന്നെ നുണയന്‍ ജാഥയായി തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീലെന്ന ആരോപണമുയർത്തി എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും രംഗത്തെത്തി. കഴിഞ്ഞ നവംബര്‍ 19ന് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി അമിത് ഷായും, മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൗഷാദ് യൂനുസിന്റെ പര്യടന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ട്വന്റി20 പോലുള്ള ഘടകകക്ഷികള്‍ക്ക് 19 സീറ്റ് നല്‍കിയും, ശക്തരായ സ്ഥാനാര്‍ഥികളെ ഒഴിവാക്കിയുമാണ് ബിജെപി സിപിഎമ്മുമായി സഹകരിക്കുന്നത്. സിപിഎമ്മിന് സാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയും, തിരിച്ചും വോട്ടിന്റെ കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ബിജെപിയെ പ്രീണിപ്പിച്ചും, മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിച്ചും തീവ്ര വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കിയും തുടര്‍ഭരണത്തിന് ശ്രമിക്കുകയാണ് പിണറായി സര്‍ക്കാര്‍. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് യുഡിഎഫ് അധികാരത്തിലെത്തുമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
cpm state secretary m.v. govindan came forward to reject the allegation of a cpm–bjp deal in the elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."