ബിജെപി സീൽ പതിഞ്ഞ സർക്കുലർ: 'ഉദ്യോഗസ്ഥ പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല', തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കമ്മിഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്തവർക്കെതിരെ പൊലിസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ച് മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (സിഇഒ) കത്തയച്ചു.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷൻ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ വിമർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. ഇത്തരത്തിൽ പ്രതികരിക്കുന്നവർക്കെതിരെ പൊലിസ് നോട്ടീസ് അയക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കമ്മിഷനെ വിമർശിച്ചവർക്കെതിരെ പൊലിസ് നടപടി സ്വീകരിക്കുന്നതിനെയും മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. വിമർശനം ജനാധിപത്യപരമായ അവകാശമാണെന്നും വ്യക്തിഹത്യയില്ലാത്ത അഭിപ്രായ പ്രകടനങ്ങളെ മാനിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"ഒരു ഉദ്യോഗസ്ഥന് പറ്റിയ പിഴവ് എന്ന നിലയിൽ ഇതിനെ തള്ളിക്കളയാനാകില്ല. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്രയും പ്രധാനപ്പെട്ട രേഖകൾ പുറത്തുപോയത് ഗൗരവകരമാണ്. ഇത് വെറുമൊരു യാദൃശ്ചികമായ വീഴ്ചയായി കാണാൻ കഴിയില്ല, എന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
ഈ സംഭവത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താൻ കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബിജെപി സീൽ പതിഞ്ഞ കത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ കേരള പൊലിസ് നടപടി കടുപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം ഇതുവരെ 270 എക്സ് (ട്വിറ്റർ) ഹാൻഡിലുകൾക്കും, 200 ഫെയ്‌സ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും കഴിഞ്ഞ ദിവസം പൊലിസ് നോട്ടീസ് നൽകി.
തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര, മാധ്യമപ്രവർത്തകൻ പീയുഷ് റായ് എന്നിവർക്കും കേരള പൊലിസ് നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന നോട്ടീസിലെ പരാമർശത്തെ പരിഹസിച്ച മഹുവാ മൊയ്ത്ര, തെരഞ്ഞെടുപ്പ് കമ്മിഷണറെ 'വാനിഷ് കുമാർ' എന്നാണ് വിശേഷിപ്പിച്ചത്.
സീൽ പതിഞ്ഞത് കേവലം സാങ്കേതിക പിഴവ് മാത്രമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറുടെ വിശദീകരണം. പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ തിരുത്തൽ വരുത്തുകയും ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക വിശദീകരണം നൽകിയിട്ടും തെറ്റായ പ്രചാരണം തുടരുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കുമെന്നും കമ്മിഷൻ വാദിക്കുന്നു.
kerala chief minister pinarayi vijayan has strongly criticized the election commission after an official circular was distributed bearing the seal of the ruling bjp office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."