പഠിപ്പിക്കുന്നതിനിടെ പ്രണയാഭ്യർത്ഥന; മെഡിക്കൽ കോളേജ് പ്രൊഫസറെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി; പിന്നാലെ ക്യാമ്പസിൽ കൂട്ടത്തല്ല്
ബെംഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തിയ അസിസ്റ്റന്റ് പ്രഫസറെ വിദ്യാർഥികൾ മർദിച്ചു. കർണാടക തുമകൂരുവിലെ ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് അബ്ദുൽ എന്ന പ്രഫസറെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് പ്രഫസർ വിദ്യാർഥിനിയോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
"ഈ ബാച്ച് എനിക്ക് നൽകിയ സ്നേഹം തടയാൻ എനിക്കായില്ല. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെൺകുട്ടിയോട് എനിക്ക് പ്രണയാഭ്യർഥന നടത്തണം. എല്ലാവർക്കും ഞാൻ മിഠായി വിതരണം ചെയ്യും" എന്ന് വിദ്യാർഥികളോട് പറഞ്ഞ ശേഷമാണ് അദ്ദേഹം പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞത്. അധ്യാപകന്റെ പെരുമാറ്റത്തിൽ പ്രകോപിതയായ വിദ്യാർഥിനി ഉടൻ തന്നെ തടയുകയും പ്രിൻസിപ്പലിനോട് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പെൺകുട്ടി തന്നോട് നേരത്തെ പ്രണയം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന് തന്റെ പക്കൽ സിസിടിവി തെളിവുണ്ടെന്നുമാണ് പ്രഫസർ അവകാശപ്പെട്ടത്. എന്നാൽ പെൺകുട്ടി ഇത് ശക്തമായി നിഷേധിച്ചു. തുടർന്ന് "നമുക്ക് നാളെ സംസാരിക്കാം" എന്ന് പറഞ്ഞ് മിഠായി വിതരണം ചെയ്ത് ക്ലാസിന് പുറത്തേക്ക് പോകാൻ ശ്രമിച്ച പ്രഫസറെ മറ്റ് വിദ്യാർഥികൾ തടഞ്ഞതോടെയാണ് രംഗം വഷളായത്.
വിവരമറിഞ്ഞെത്തിയ മറ്റ് വിദ്യാർഥികൾ പ്രഫസറെ വളയുകയും തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ വിദ്യാർഥിനി അധ്യാപകനെ ചെരിപ്പുകൊണ്ട് അടിച്ചു. പ്രകോപിതരായ വിദ്യാർഥികൾ ക്യാമ്പസിലുടനീളം പ്രഫസറെ ഓടിച്ചു മർദിച്ചു. അദ്ദേഹത്തിന്റെ കാറിന് സമീപം വെച്ചും മർദനമേറ്റു. പരുക്കേറ്റ അധ്യാപകൻ ഒടുവിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക ലംഘനവും അധ്യാപക പദവിക്ക് നിരക്കാത്ത പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തത്.
In a dramatic incident at Sri Siddhartha Medical College in Tumakuru, Karnataka, an assistant professor named Abdul was suspended and beaten by students after he publicly proposed to a female student during a lecture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."