അത്ഭുതപ്പെട്ടു ; ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ !
പത്രപ്രവർത്തനത്തിൽ വേണ്ടത്ര തഴക്കമുള്ള കാലമായിരുന്നില്ല. ആറേഴു വർഷത്തെ പരിചയം മാത്രം. ഇക്കാലയളവിനുള്ളിൽ കൊച്ചിയിലും ആലപ്പുഴയിലും തിരുവനന്തപുരത്തും ജോലിചെയ്യാൻ അവസരം ലഭിച്ചു. 1995ൽ മാധ്യമം തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായിരിക്കെയാണ് കേരള രാഷ്ട്രീയത്തിലെ വലിയ സംഭവമുണ്ടാകുന്നത്. കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി എ.കെ ആന്റണി മുഖ്യമന്ത്രി കസേരയിലെത്തുന്നു. സംഭവത്തിന് മുന്നോടിയായി ക്ലിഫ് ഹൗസിലും പാർട്ടി ആസ്ഥാനത്തുമെല്ലാം നടന്ന ചർച്ചകൾക്ക് പിന്നാലെ ഒളിഞ്ഞും തെളിഞ്ഞും നടന്ന പത്രസംഘത്തിൽ ഈ ലേഖകനുമുണ്ടായിരുന്നു.
ഐ.എസ്.ആർ.ഒ ചാരക്കേസും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും കാരണം കരുണാകരൻ വലിയ സമ്മർദത്തിലാവുകയും മനമില്ലാ മനസോടെ മുഖ്യമന്ത്രിക്കസേര ഒഴിയുകയുമായിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്, കരുണാകരന്റെ രാജി ആവശ്യപ്പെട്ട് ബലംപിടിച്ച് നിന്നു. ഒടുവിൽ ഹൈക്കമാൻഡിന്റെ ഇടപെടലുണ്ടായി. പിന്നെ പിടിച്ചുനിൽക്കാനായില്ല. കെ. കരുണാകരൻ രാജിക്കാര്യം വെളിപ്പെടുത്തുന്നതും പകരക്കാരൻ എ.കെ ആന്റണി ചുമതലയേൽക്കുന്നതുമായ വാർത്താസമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്ത അനുഭവം മറക്കാൻ കഴിയാത്തതാണ്. ഒരേ പാർട്ടിയിലെ ഒരാൾ ഇറങ്ങിപ്പോകുന്നു, മറ്റൊരാൾ അതേ കസേരയിലേക്ക് കയറിവരുന്നു !
കാറും കോളുമടങ്ങി ആന്റണി മുഖ്യമന്ത്രി കസേരയിൽ ഒരുവർഷം പിന്നിട്ടപ്പോഴേക്കും പൊതുതെരഞ്ഞെടുപ്പ് എത്തി. ഭരണത്തുടർച്ച ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്തമായിരുന്നു ആന്റണിക്ക്. പ്രതിപക്ഷമാകട്ടെ, കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് ആയുധമാക്കി പ്രചാരണത്തിൽ ഒരുപടി മുന്നിലായിരുന്നു. ഇടതുമുന്നണി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും വി.എസ് അച്യുതാനന്ദനായിരിക്കും നായകനെന്ന് പൊതുധാരണയുണ്ടായിരുന്നു.
ആന്റണി മത്സരിക്കുന്ന ചേർത്തലക്ക് തൊട്ടടുത്തുള്ള മാരാരിക്കുളത്താണ് വി.എസ് ജനവിധിതേടുന്നത്. കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ആലപ്പുഴയിലേക്ക് തിരിഞ്ഞ സമയമായിരുന്നു അത്.
തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ആലപ്പുഴയിലെത്തിയ സ്ഥിതിക്ക് ശ്രദ്ധേയമായ വാർത്തയുണ്ടാക്കി വേണം തുടങ്ങാനെന്ന് ആഗ്രഹിച്ചു. മുഖ്യമന്ത്രിയെ കണ്ട് അഭിമുഖം ഒരുക്കാനായി പിന്നെ ശ്രമം. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് ആലപ്പുഴയിലെത്തിയ ആന്റണിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. ആ തിക്കിനും തിരക്കിനുമിടയിൽ മുഖ്യമന്ത്രിയെ എത്തിപ്പിടിക്കുക പ്രയാസമായിരുന്നു. പണിപ്പെട്ട് അദ്ദേഹത്തിന്റെ അടുത്തെത്തി പരിചയപ്പെടുത്തിയ ശേഷം അഭിമുഖം തരുമോയെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി എന്നെ അമ്പരപ്പിച്ചു. 'ഷെഡ്യൂൾ നല്ല ടൈറ്റാണ്; ഇപ്പോൾ ചേർത്തലയിലേക്ക് പോവുകയാണ്. എന്റെ കാറിൽ കയറാമോ? നമുക്ക് പോകുന്ന വഴി സംസാരിക്കാം'-എന്നായിരുന്നു മറുപടി.
ഒരു ജൂനിയർ ജേണലിസ്റ്റിനോട് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്രയും ലാളിത്യത്തോടെ പെരുമാറുന്നത്, ഇടപഴകുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. യാത്ര തുടങ്ങുമ്പോഴേക്കും എന്റെ പരിഭ്രമം ഇരട്ടിയായി. മനസിലുള്ള ചോദ്യങ്ങൾ തലയിൽ നിന്ന് 'കളംവിട്ടുപോയ' അവസ്ഥ ! എങ്കിലും ഞങ്ങൾ സംസാരിച്ചു, നിലവിലെ രാഷ്ട്രീയ അവസ്ഥ, അദ്ദേഹത്തിന്റെ മണ്ഡല കാര്യങ്ങൾ, മുന്നണി അധികാരത്തിൽ വരുന്നത് സംബന്ധിച്ച്...1996ലെ ആ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ സി.പി.ഐയിലെ സി.കെ ചന്ദ്രപ്പനെ 8385 വോട്ടിന് തോൽപ്പിച്ച് ആന്റണി വിജയിച്ചെങ്കിലും യു.ഡി.എഫിന് ഭരണം കിട്ടിയില്ല.
മറുവശത്ത് വി.എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടതും രാഷ്ട്രീയകേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. സകല മാധ്യമങ്ങളും വി.എസ് ജയിക്കുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിലും മന്ത്രിസഭ ഉണ്ടാക്കിയത് ഇ.കെ നായനാർ ആയിരുന്നു. കാലം കടന്നുപോയി. എത്രയോ നേതാക്കൾ വരികയും പോവുകയും ചെയ്തു. പ്രാദേശികവും ദേശീയവുമായി ഒട്ടേറെ സ്ഥാനമാനങ്ങൾ വഹിച്ചിട്ടും 'തലക്കനം' ഏഴയലത്ത് അടുപ്പിക്കാത്ത വ്യക്തിയാണ് ആന്റണി. കേരള രാഷ്ട്രീയത്തിലെ വിസ്മയം തന്നെയാണദ്ദേഹം. അന്ന് ആ കാറിൽ കയറിയപ്പോൾ എന്റെ നെഞ്ചിടിപ്പ് ആന്റണി സാർ കേട്ടിരുന്നോ, ആവോ !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."