ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു
ദുബൈ: ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾക്കിടയിൽ ബിസിനസ് സമൂഹത്തിന് ആത്മവിശ്വാസം പകരാൻ 100 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ച് ദുബൈ. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.
വിപണിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ബിസിനസുകൾക്ക് കരുത്ത് പകരുന്നതിനുമായി വിഭാവനം ചെയ്ത പാക്കേജ് ഏപ്രിൽ 1 മുതൽ നടപ്പിലാക്കി തുടങ്ങും. മൂന്ന് മുതൽ ആറ് മാസം വരെയാണ് ഇതിന്റെ കാലാവധി. ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ശൈഖ് ഹംദാൻ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്.
ഇമാറാത്തിന്റെ സാമ്പത്തിക വഴക്കം (Financial Flexibility) ശക്തിപ്പെടുത്തുക, നിലവിലെ ആവശ്യങ്ങളോട് അതിവേഗം പ്രതികരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒപ്പം ബിസിനസ് സമൂഹത്തെയും ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കാൻ ദുബൈ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.
യോഗത്തിൽ 2025-ലെ ദുബൈയുടെ സാമ്പത്തിക പ്രകടനവും വിലയിരുത്തി. ഇമാറാത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) 5.4 ശതമാനം വളർച്ചയോടെ 937 ബില്യൺ ദിർഹം കവിഞ്ഞു. ദുബൈയുടെ സാമ്പത്തിക അടിത്തറ എത്രത്തോളം ശക്തമാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
"വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവ് ദുബൈ പലതവണ തെളിയിച്ചിട്ടുള്ളതാണ്. നിലവിലെ സാഹചര്യങ്ങളെ മറികടന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക കേന്ദ്രമായി ദുബൈ കൂടുതൽ കരുത്തോടെ മുന്നേറും." ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനൊപ്പം ഉയർന്നുവരുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ കഴിവുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം ദുബൈക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ് മേഖലയിലുള്ളവർക്ക് ഈ പാക്കേജ് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
dubai government unveils a 1 billion dirham economic support package aimed at boosting businesses and economic growth. the initiative focuses on easing financial burdens, supporting small and medium enterprises, and strengthening the emirate’s competitive business environment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."