അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!
കൊൽക്കത്ത: സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ ദയനീയ പരാജയത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ. തന്റെ ബാറ്റിംഗ് ശൈലിയെയും സ്ട്രൈക്ക് റേറ്റിനെയും ചോദ്യം ചെയ്യുന്നവർക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും തന്റെ വിജയങ്ങളിൽ അവർക്ക് അസൂയയാണെന്നും രഹാനെ തുറന്നടിച്ചു.
"വിമർശകർ കളി കാണുന്നില്ല"
മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് 37-കാരനായ താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തെ മുൻനിർത്തി ഉയർന്ന ചോദ്യങ്ങൾക്കാണ് രഹാനെ മറുപടി നൽകിയത്.
"എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുന്നവർ ഒന്നുകിൽ കളി കാണുന്നില്ല, അല്ലെങ്കിൽ അവർക്ക് എന്നോട് വ്യക്തിപരമായ അജണ്ടയുണ്ട്. ഞാൻ ഇതുവരെ നേടിയ വിജയങ്ങളിൽ അവർക്ക് അസൂയയാണ്," രഹാനെ പറഞ്ഞു.
തന്റെ 200-ാം ഐപിഎൽ മത്സരത്തിൽ 10 പന്തിൽ 8 റൺസ് മാത്രം എടുത്ത് പുറത്തായതിനെ താരം ന്യായീകരിച്ചു. അത് മോശം ഇന്നിംഗ്‌സ് ആണെന്ന് കരുതുന്നില്ലെന്നും റൺസ് കണ്ടെത്താനുള്ള ശ്രമം തന്റെ ഭാഗത്തുനിന്നുണ്ടായെന്നും അദ്ദേഹം കൂട്ടിചേർത്തു.മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 40 പന്തിൽ 67 റൺസിനെക്കുറിച്ച് ഓർമ്മിപ്പിച്ച താരം, ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് തന്നെ വിലയിരുത്തരുതെന്ന് ആവശ്യപ്പെട്ടു.
തോൽവിയിലും കുലുങ്ങാതെ നായകൻ
ഹൈദരാബാദ് ഉയർത്തിയ 227 റൺസ് പിന്തുടർന്ന കൊൽക്കത്ത 161 റൺസിന് പുറത്താവുകയായിരുന്നു. 65 റൺസിന്റെ വൻ തോൽവി വഴങ്ങിയതോടെ കെകെആർ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
"പവർപ്ലേ ഓവറുകളിൽ ഭയമില്ലാതെ ബാറ്റ് ചെയ്യുക എന്നതാണ് ടീമിന്റെ നയം. തോൽവികൾ ഉണ്ടായാലും എന്റെ ശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ല. വിമർശകർ പറഞ്ഞുകൊണ്ടേയിരിക്കട്ടെ, എനിക്ക് അതൊരു പ്രശ്നമല്ലെന്ന്" കെകെആർ നായകനായ അജിങ്ക്യ രഹാനെ പറഞ്ഞു.
ഫിൻ അലനുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിൽ താൻ സംതൃപ്തനാണെന്നും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ കഴിയുമെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ടീമിന്റെ മോശം പ്രകടനവും നായകന്റെ ബാറ്റിംഗ് ഫോമും കൊൽക്കത്ത ആരാധകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."