റയിറ്റ് സഹോദരന്മാരെക്കാൾ മുന്നേ ആകാശത്തേക്ക് പറന്നുയർന്ന അബ്ബാസ് ഇബ്നു ഫർനസ് ┃in-depth
1903 ഡിസംബർ 17. യു എസിലെ നോർത്ത് കറോലിനയിലെ കിറ്റി ഹോക്കെന്ന പ്രദേശത്തെ ഒരു തുറന്ന മൈതാനം.
സമയം ഏതാണ്ട് പകൽ 10:35നോട് അടുത്തപ്പോൾ പ്രദേശത്തെ സൈക്കിൾ മെക്കാനിക്കായ ഓർവില്ലെ റയിറ്റും, വിൽബർ റയിറ്റും നാല് വർഷത്തെ കഠിനധ്വാനം കൊണ്ട് നിർമ്മിച്ച ഒരു യന്ത്രവുമായി മൈതാനത്തെത്തി. കാണികളായി വെറും 5 പേർ മാത്രം. അവരിൽ ആകാംക്ഷ വർധിച്ചു...
ഓർവില്ലെ റയിറ്റ് യന്ത്രത്തിന് അകത്തിരുന്ന് പതിയെ യന്ത്രത്തെ ചലിപ്പിച്ച് തുടങ്ങി. കൂടി നിന്നവരെ അത്ഭുതപ്പെടുത്തി കൊണ്ട് സൈക്കിൾ മെക്കാനിക്കുകളായ സഹോദരന്മാർ നിർമ്മിച്ച യന്ത്രം പതിയെ പറന്ന് പൊങ്ങി. 120 അടി ഉയരത്തിൽ ഏതാണ്ട് 12 സെക്കന്റുകളോളം 'ആദ്യ വിമാനം' ആകാശത്ത് ചലിച്ചതായി ചരിത്രം രേഖപ്പെടുത്തി. അങ്ങനെ ആദ്യമായി 'പറന്നു'വെന്ന ബഹുമതി റയിറ്റ് സഹോദരന്മാർ സ്വന്തമാക്കി! നമ്മൾ അത് സ്‌കൂളുകളിൽ പാഠപുസ്തകങ്ങളിൽ കാണാതെ പഠിച്ചു. ശാസ്ത്രമേളകളിൽ അവരുടെ അധ്വാനത്തെ സ്മരിച്ചു. വിമാനം കാണുമ്പോൾ ചിലപ്പോഴെങ്കിലും നമ്മൾ അവരെ കുറിച്ച് സംസാരിച്ചു.
യഥാർത്ഥത്തിൽ ആദ്യമായി പറന്നത് ഈ പറയും പോലെ റയിറ്റ് സഹോദരന്മാരായിരുന്നോ? അതോ അവർക്ക് മുന്നേ ആരെങ്കിലും അങ്ങനെയൊരു ശ്രമം നടത്തിയിട്ടുണ്ടോ? ഉണ്ടെന്നാണ് ചരിത്രം. പക്ഷേ, അത് യൂറോപ്പിലെ 'നവോത്ഥാന'ത്തിന് ശേഷമല്ല. അതിനേക്കാളും നൂറ്റാണ്ടുകൾക്ക് മുമ്പ്. ഇസ്‌ലാമിക സ്പെയിനിൽ ഒരു മുസ്‌ലിം ശാസ്ത്രജ്ഞൻ. അദ്ദേഹത്തിന്റെ പേര് അബ്ബാസ് ഇബ്നു ഫർനസ്.
ആരാണ് അബ്ബാസ് ഇബ്നു ഫർനസ്?
ഒമ്പതാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 810ൽ ഇസ്‌ലാമിക സ്പെയിനിലാണ് അബ്ബാസ് ഇബ്നു ഫർനസ് ജനിക്കുന്നത്. പൂർണ്ണ നാമം അബു അൽ ഖാസിം അബ്ബാസ് ഇബ്നു ഫർനസ് ഇബ്നു വർദാസ് അത്താകുർന്നീ. ശാസ്ത്ര സാങ്കേതിക വിദ്യയിലും, കലയിലും സാഹിത്യത്തിലടക്കം അൽ ആൻഡലൂസ് എന്നറിയപ്പെട്ടിരുന്ന ഇസ്‌ലാമിക നാഗരികത വലിയ സംഭാവനകൾ ലോകത്തിന് നൽകി കൊണ്ടിരിക്കുന്ന വേളയിലായിരുന്നു അബ്ബാസ് ഇബ്നു ഫർനസിന്റെ ജനനം.
അദ്ദേഹവും ഒരേ സമയം വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മനുഷ്യനാണ്. 77 വർഷത്തെ ജീവിതത്തിനിടയിൽ ശാസ്ത്രത്തിലും, സാങ്കേതിക വിദ്യയിലും, കവിതയിലും, സംഗീതത്തിലും തന്റെതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഗോളങ്ങളെ നിരീക്ഷിക്കുവാൻ പ്രത്യേകതരം ഉപകരണങ്ങളും, അക്ഷരങ്ങൾ വായിച്ച് മനസ്സിലാക്കുന്നതിന് 'റീഡിങ് സ്റ്റോൺസ്' എന്ന പേരിൽ ഭൂത കണ്ണാടിയും അദ്ദേഹം കണ്ടു പിടിച്ചിട്ടുണ്ട്.
അബ്ബാസ് ഇബ്നു ഫർനസിന്റെ പരീക്ഷണ പറക്കൽ
റയിറ്റ് സഹോദരന്മാരെക്കാളും മുന്നേ അബ്ബാസ് ഇബ്നു ഫർനസ് പറന്നിട്ടുണ്ട് എന്നത് ആധികാരികമായി തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വസ്തുതയാണ്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അൽജീരിയൻ ചരിത്രകാരൻ അഹ്മദ് അൽ മഖാരി അബ്ബാസ് ഇബ്നു ഫർനസിന്റെ പറക്കൽ പരീക്ഷണത്തെ കുറിച്ച് എഴുതിയതായി കാണാം.
ഒരുപാട് കാണിക്കൾക്കിടയിൽ നിന്ന് കൊണ്ട് തന്നെയാണ് അബ്ബാസ് ഇബ്നു ഫർനസ് പറന്നത്. പക്ഷികളെ നിരീക്ഷിച്ച് പറക്കലിന്റെ ആദ്യ പാഠം മനസ്സിലാക്കിയ അദ്ദേഹം ശരീരത്തിൽ ചിറക് ഘടിപ്പിച്ച് കൊണ്ട് പറന്നുയർന്നു. എന്നാൽ, 'ടെയിൽ' ഇല്ലാത്തതിനാൽ പരീക്ഷണം പരാജയപ്പെടുകയും താഴെ വീണ് അദ്ദേഹത്തിന് പരുക്കേൽക്കുകയുമാണ് ഉണ്ടായത്.
കൊർദോബയിലെ ആ കാലത്തെ പ്രശസ്ത കവി മൂമിൻ ബിൻ സൈദ് ഈ പറക്കലിനെ ആസ്‌പദമാക്കി കവിത രചിച്ചതായും ചരിത്രത്തിൽ കാണാം. ആ കവിതയിലെ വരികൾ ഏതാണ്ട് ഇങ്ങനെയാണ്. "കഴുകന്റെ തൂവലുകൾ വസ്ത്രമായി ധരിച്ചു കൊണ്ട് അയാൾ ഒരു ഫീനിക്സ് പക്ഷിയെക്കാളും വേഗത്തിൽ പറന്നു..."
ഫ്രഞ്ച് വിപ്ലവാനന്തരം ആധുനികതയിലേക്ക് കാലെടുത്ത് വച്ച യൂറോപ്പ് അബ്ബാസ് ഇബ്നു ഫർനസിലെ പോലെയുള്ള ഇസ്‌ലാമിക ലോകത്തെ ശാസ്ത്രജ്ഞർ നൽകി വന്ന സംഭാവനകളെ ലോകത്തിന് മുന്നിൽ മറച്ചവച്ചു. പകരം, ആധുനികാനന്തരം ക്രൈസ്തവ യൂറോപ്പിലൂടെ ലോകത്ത് വ്യാപിച്ച ശാസ്ത്ര സാങ്കേതിക വിദ്യകളെ ചരിത്രത്തിൽ വലിയ പ്രധാന്യത്തോട് കൂടി രേഖപ്പെടുത്തുകയും ചെയ്തു. ഈ ആധുനിക ചരിത്ര ആഖ്യാനങ്ങളിൽ നിന്ന് 'സത്യ'ത്തെ മനസ്സിലാക്കാൻ ശ്രമിച്ച മനുഷ്യർ ലോകത്തിന് ഇസ്‌ലാമിക നാഗരികത നൽകിയ സംഭാവനകൾ അറിയാതെ പോയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."