വയനാട് ഉരുൾദുരന്തം; സർക്കാർ ചെലവഴിച്ചത് 167.12 കോടി
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ചെലവഴിച്ചത് 167.12 കോടി രൂപയെന്ന് കണക്കുകൾ. എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ് അക്കൗണ്ടുകളിൽ നിന്നാണ് മാർച്ച് 31 വരെയായി ഈ തുക ചെലവഴിച്ചത്. 2026 മാർച്ച് അവസാനം വരെ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് ആകെ ചെലവഴിച്ചത് 29,05,66,690 രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 138,00,86,871 രൂപയും ചെലവഴിച്ചു. ഇതിൽ സർക്കാർ ദുരിതബാധിതർക്കായി മാർച്ച് 31വരെ 6.16(6,16,56,200) കോടി രൂപയാണ് വിനിയോഗിച്ചത്. ഒരാൾക്ക് 300 രൂപ വീതം ജീവനോപാധി സഹായമായി 14 ഗഡുക്കളായി നൽകിയത് 17.77 (17,77,28,000) കോടി രൂപയാണ്.
മരിച്ച 220 പേരുടെ ആശ്രിതർക്ക് 13(13,02,90,000) കോടി രൂപയും, 1036 പേർക്ക് അടിയന്തിര സഹായമായി 1.03(1,03,60,000) കോടി രൂപയും സർക്കാർ ചെലവഴിച്ചു. മരണപ്പെട്ട 174 പേരുടെ സംസ്‌കാര ചടങ്ങുകൾക്കായി 17.4(17,40,000) ലക്ഷം രൂപയാണ് ചെലവായത്. ഗുരുതരമായി പരുക്കേറ്റ 37 പേർക്ക് 18.86(18,86,000) ലക്ഷം രൂപയും മാതാപിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 2.10(2,10,00,000)കോടി രൂപയും 17 കുട്ടികൾക്ക് 1.70(1,70,00,000) കോടി രൂപയുമാണ് നൽകിയത്.
ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് പറഞ്ഞ 104 കുടുംബങ്ങൾക്ക് 15 ലക്ഷം വീതം ആകെ 15.60(15,60,00,000) കോടി രൂപയും നൽകി. ടൗൺഷിപ്പിന് സ്ഥലം ഏറ്റെടുക്കാൻ 44.33(44,33,65,643) കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. സർക്കാർ വെബ്‌സൈറ്റ് പ്രകാരം ഇതുവരെ സി.എം.ഡി.ആർ.എഫിൽ ലഭിച്ചത് 773.98 കോടി രൂപയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളിൽ നിന്നും സർക്കാർ ജീവനക്കാരിൽ നിന്നും നേരിട്ട് ലഭിച്ച തുക 457.4 കോടി രൂപയാണ്. ബാങ്ക് വഴി ലഭിച്ചത് 316.58 കോടി രൂപയുമടക്കമാണിത്. ഈ കണക്ക് പ്രകാരം 606.86 കോടി രൂപ സി.എം.ഡി.ആർ.എഫിൽ നീക്കിയിരിപ്പുണ്ട്.
ഇതിൽ വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപ സർക്കാർ നൽകുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഇതിന് പുറമെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടിൽ ലഭിച്ചത് 4,92,90,818 രൂപയാണ്. ഇതിൽ നിന്ന് ഫുഡ് കൂപ്പണിലേക്ക് 68,64,619 രൂപയും കുട്ടികൾക്ക് ലാപ്‌ടോപ് വിതരണത്തിനായി 1,06,69,899 രൂപയും ടൗൺഷിപ്പ് പദ്ധതിയുടെ ഇംപ്ലിമെന്റേഷനായി 1,22,74,157 രൂപയും മറ്റ് രണ്ട് ചെലവുകളിലേക്കായി അഞ്ച് ലക്ഷം രൂപയും 4,76,875 രൂപയുമടക്കം 3,07,85,550 രൂപയും ചെലവാക്കിയെന്ന് സർക്കാർ കണക്കുകൾ പറയുന്നു. സി.എസ്.ആർ ഫണ്ടിലും 1,85,05,268 രൂപ നീക്കിയിരിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."