പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ നാല് സ്ത്രീകളെ പൊലിസ് റിമാൻഡ് ചെയ്തു. കോട്ടോപ്പാടം സ്വദേശികളായ ടി. ജുമൈല (36), എ.കെ. കദീജ (45), എ.കെ. ഷഹർബാൻ (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ആക്രമണത്തിൽ പരുക്കേറ്റ ഡോ. സിനി ജലീൽ (48) നിലവിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5.15-ഓടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഡോക്ടറുടെ സ്വകാര്യ പരിശോധനാ കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. പ്രതികളുടെ ബന്ധുവായ 31-കാരി പ്രസവചികിത്സയ്ക്കിടെ മരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ മാർച്ച് 25-ന് യുവതി മരണപ്പെട്ടു. ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ചെത്തിയ പ്രതികൾ, ക്ലിനിക്കിന്റെ വാതിൽ അകത്തുനിന്നും പൂട്ടി ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഡോക്ടറെ ഡ്യൂട്ടിക്കിടയിലോ അല്ലാതെയോ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കും പൊലിസ് വൃത്തങ്ങൾ അറിയിച്ചു. പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്.
The incident occurred at the Perinthalmanna Government Hospital, where a woman doctor was reportedly assaulted while on duty. Following a complaint filed regarding the physical attack, the police registered a case and arrested four women involved in the incident. After being produced before the court, they were remanded to judicial custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."