ഇറാനിലെ പ്രതിഷേധക്കാർക്ക് തോക്കുകൾ നൽകി; നിർണ്ണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്ക ഇടപെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തവർക്ക് സഹായമായി തന്റെ ഭരണകൂടം ധാരാളം തോക്കുകൾ അയച്ചുകൊടുത്തതായാണ് ട്രംപ് വെളിപ്പെടുത്തിയത്. തിരിച്ചടിക്കാൻ വേണ്ടിയാണ് ജനങ്ങൾക്ക് ആയുധം നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ആണവായുധങ്ങൾ നിർമ്മിക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം ഇറാൻ ഇതിനോടകം പലതവണ നിഷേധിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നാണ് ട്രംപ് പറയുന്നത്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി നിശ്ചയിച്ച ചൊവ്വാഴ്ചത്തെ സമയപരിധിയിൽ മാറ്റമുണ്ടാകില്ലെന്ന് ട്രംപ് ആവർത്തിച്ചു.
സംഘർഷം ലഘൂകരിക്കാൻ ഇറാൻ നൽകിയ മറുപടി സ്വാഗതാർഹമാണെങ്കിലും അത് പൂർണ്ണമല്ലെന്ന് ട്രംപ് പറഞ്ഞു. അവർ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. അതൊരു സുപ്രധാനമായ ചുവടുവെയ്പ്പാണെന്നതിൽ സംശയമില്ല. പക്ഷേ അത് നിലവിലെ സാഹചര്യത്തിൽ ഒട്ടും പര്യാപ്തമല്ല. അവർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാൽ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാം എന്നാണ് ട്രംപ് പറയുന്നത്.
ഇറാൻ സദുദ്ദേശ്യത്തോടെയാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും എന്നാൽ ആണവായുധം കൈവശം വയ്ക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെ പൂർണ്ണമായും തകർക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞ ട്രംപ് പക്ഷേ തന്റെ പക്കൽ നിരവധി ബദൽ മാർഗങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
ഇറാനിലെ പ്രധാന പാലങ്ങളും വൈദ്യുത നിലയങ്ങളും ആക്രമിക്കുമെന്ന സൂചന ട്രംപ് നൽകി. നമുക്ക് ഇപ്പോൾ വേണമെങ്കിൽ ഇറാനിലേക്ക് നീങ്ങാം. അങ്ങനെ സംഭവിച്ചാൽ തകർന്നവ പുനർനിർമ്മിക്കാൻ അവർക്ക് 15 വർഷമെങ്കിലും വേണ്ടിവരും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പരസ്യ ഭീഷണി. എന്നാൽ ചൊവ്വാഴ്ചത്തെ സമയപരിധി തീരാനിരിക്കെ ഗൾഫ് മേഖലയിൽ യുദ്ധഭീതി ശക്തമായി തുടരുകയാണ്.
donald trump warns iran that the tuesday deadline to reopen the strait of hormuz is final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."