മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം റെഡിമെയ്ഡ് ദോശമാവിലെ ഭക്ഷ്യവിഷബാധയെന്ന് സംശയം; മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി
അഹമ്മദാബാദ്: ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. അഹമ്മദാബാദിലെ ചാന്ദ്‌ഖേഡ സ്വദേശിയായ വിമൽ പ്രജാപതിയുടെ മകൾ റാഹയുടെ മൃതദേഹമാണ് ശാസ്ത്രീയ പരിശോധനകൾക്കായി പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കുന്നത്. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ട് മക്കളും മരിക്കുകയും മാതാപിതാക്കൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാവുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവമിങ്ങനെ
ഏപ്രിൽ ഒന്നിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.
ആദ്യ മരണം സംഭവിച്ചത് ഏപ്രിൽ നാലിനാണ്. മൂന്ന് മാസം പ്രായമുള്ള റാഹയാണ് മരണപ്പെട്ടത്. എന്നാൽ അന്ന് മരണകാരണം വ്യക്തമായിരുന്നില്ല.തൊട്ടടുത്ത ദിവസം, ഏപ്രിൽ അഞ്ചിന് സഹോദരി മിശ്രിയും മരണത്തിന് കീഴടങ്ങി.
നിലവിൽ കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. ഇവരുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുന്നു.
മുലപ്പാൽ വഴി വിഷാംശം എത്തിയോ?
മൂന്ന് മാസം മാത്രം പ്രായമുള്ള റാഹ നേരിട്ട് ദോശ കഴിച്ചിരുന്നില്ല. എന്നാൽ കുഞ്ഞിന്റെ അമ്മ ദോശ കഴിച്ചിരുന്നു. അമ്മയുടെ ശരീരത്തിലെത്തിയ വിഷാംശം മുലപ്പാൽ വഴി കുഞ്ഞിലേക്കും എത്തിയതാണോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനാണ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്.
അന്വേഷണം ഊർജ്ജിതം
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി വീട്ടിൽ നിന്നും ദോശമാവ് വാങ്ങിയ കടയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു."മരണകാരണം ഭക്ഷ്യവിഷബാധയാണോ അതോ മറ്റെന്തെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതാണോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ. ദോശമാവ് വിറ്റ കടയുടമയെ ചോദ്യം ചെയ്തു വരികയാണ്," എന്ന് പൊലിസ് വക്താവ് അറിയിച്ചു.
അഹമ്മദാബാദിലെ ചാന്ദ്‌ഖേഡ പ്രദേശം ഈ ദുരന്തത്തിന്റെ നടുക്കത്തിലാണ്. പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും പൊലിസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."