കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം
മടിക്കേരി: കർണാടകയിലെ കുടക് വനത്തിൽ കാണാതാവുകയും മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്ത മലയാളി യുവതി ജി.എസ്. ശരണ്യക്കെതിരെ കർണാടക പൊലിസ് അന്വേഷണം ആരംഭിച്ചു. ശരണ്യയെ കാണാതായ സംഭവം പ്രശസ്തി നേടാനായി ആസൂത്രണം ചെയ്ത നാടകമാണെന്ന് ആരോപിച്ച് പ്രാദേശിക ബിജെപി നേതാക്കൾ നൽകിയ പരാതിയിലാണ് നപോക്‌ലു പൊലിസ് നടപടി തുടങ്ങിയത്.
ബിജെപിയുടെ ആരോപണം
സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചയായ ഈ സംഭവത്തിൽ ശരണ്യയുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം. വലിയ തോതിൽ സുരക്ഷാ സേനയുടെയും വനംവകുപ്പിന്റെയും സമയം നഷ്ടപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഔദ്യോഗികമായി പരാതി നൽകപ്പെട്ടത്.
സംഭവമിങ്ങനെ
കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ശരണ്യ ഏപ്രിൽ രണ്ടിനാണ് കുടകിലെ തടിയൻ്റമോൾ കൊടുമുടിയിൽ ട്രെക്കിംഗിനായി എത്തിയത്.വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ രാവിലെ എത്തിയ ശരണ്യയെ സുരക്ഷാ കാരണങ്ങളാൽ മറ്റ് ഒൻപത് സഞ്ചാരികൾക്കൊപ്പമാണ് മുകളിലേക്ക് വിട്ടത്.കൂടെപ്പോയവർ സംഘങ്ങളായി തിരിച്ചിറങ്ങിയിട്ടും ശരണ്യ എത്താതിരുന്നതോടെയാണ് ആശങ്ക തുടങ്ങിയത്. ശരണ്യ മുകളിൽ ഒരു നായയോടൊപ്പം കളിച്ചുനിൽക്കുകയാണെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം നൽകിയ വിവരം.
മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട വലിയ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളിൽ നിന്ന് ശരണ്യയെ കണ്ടെത്താനായത്.
സുരക്ഷാ നിയമങ്ങളുടെ ലംഘനം?
സമുദ്രനിരപ്പിൽ നിന്ന് 1748 മീറ്റർ ഉയരമുള്ള തടിയൻ്റമോൾ കൊടുമുടിയിൽ ട്രെക്കിംഗ് നടത്തുമ്പോൾ പാലിക്കേണ്ട കർശന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി എല്ലാവരും തിരിച്ചിറങ്ങണമെന്ന നിയമം നിലനിൽക്കെ ശരണ്യ എങ്ങനെ വനത്തിനുള്ളിൽ അകപ്പെട്ടു എന്നതിലാണ് അന്വേഷണം നടക്കുന്നത്.
കർണാടക പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ വ്യക്തമാകൂ. നിലവിൽ യുവതിയുടെ മൊഴിയും പരാതിക്കാരുടെ ആരോപണങ്ങളും പൊലിസ് വിശദമായി പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."