തൃശൂരില്‍ വീണ്ടും കിറ്റ് വിവാദം; വിതരണം ചെയ്യാനായി തയ്യാറാക്കിയ 750 ഭക്ഷ്യകിറ്റുകള്‍ പിടികൂടി
തൃശൂര്‍: വോട്ടര്‍മാരെ ചാക്കിലാക്കാന്‍ വീണ്ടും കിറ്റ് വിതരണവുമായി ബിജെപി. തൃശൂര്‍ കാച്ചേരിയിലുള്ള അച്ചാര്‍ കമ്പനിയില്‍ നിന്ന് ഏകദേശം 750 ഭക്ഷ്യകിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫഌയിങ് സ്‌ക്വാഡും, പൊലിസും ചേര്‍ന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമാണിതെന്നാണ് ആരോപണം ഉയരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണം ചെയ്യാനായി പാക്ക് ചെയ്തുവെച്ച കിറ്റുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് എല്‍ഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇത്രയധികം കിറ്റുകള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരില്‍ ബിജെപിയുടെ കിറ്റ് രാഷ്ട്രീയം തകൃതിയായി നടക്കുന്നുണ്ട്. മുന്‍പ് ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റിലും, മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ന്നിരുന്നു. വാടാനപ്പള്ളിയിലെ ഹോള്‍സെയില്‍ വിതരണ സ്ഥാപനത്തില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവന്‍ എത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം പാലക്കാട് മണ്ഡലം കേന്ദ്രീകരിച്ച് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പണവും, സാരിയും വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അമ്പലങ്ങളിൽ 50000, മരണ വീടുകളിൽ 25000 വരെ നൽകിയതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വീഡിയോ പകർത്തി. ഇതറിഞ്ഞ ശോഭ സുരേന്ദ്രൻ കോൺഗ്രസ് പ്രവർത്തകരോട് തട്ടികയറുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ കലാശക്കൊട്ടിൽ പങ്കെടുക്കുന്നവർക്കും ബിജെപിയുടെ നേതൃത്വത്തിൽ പണം വിതരണം ചെയ്തതായി ആരോപണമുയർന്നിരുന്നു. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് രാവിലെയോടെയാണ് ശോഭയുടെ നേതൃത്വത്തിൽ പാവപ്പെട്ടവരുടെ വീടുകൾ കേന്ദ്രീകരിച്ച് പണം വിതരണം ചെയ്തത്. ശോഭയോടൊപ്പം വെള്ള സാരി ധരിച്ച മറ്റൊരു സ്ത്രീയുമുണ്ട്. അവരാണ് പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തതെന്നും യുഡിഎഫ് പ്രവർത്തകർ പറയുന്നു.
കോഴ നൽകുന്നത് പിടിക്കപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ച് മുഖം രക്ഷിക്കാനായിരുന്നു ശോഭ സുരേന്ദ്രന്റെ ശ്രമം. കാറിലെത്തിയ കോൺഗ്രസ് പ്രവർത്തകർ അശ്ലീല ആംഗ്യം കാണിച്ചെന്നും, അതിനാലാണ് അവരെ തടഞ്ഞതെന്നുമായിരുന്നു ശോഭയുടെ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."