നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികൾ വ്യാപകമായി പ്രചാരണം തുടരുന്നതിനെതിരെ പരാതിയുമായി യു.ഡി.എഫ് രംഗത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. സംസ്ഥാന കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും നിശബ്ദ പ്രചാരണ ദിവസവും ചട്ടലംഘനം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ
നിശബ്ദ പ്രചാരണത്തിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവും പണവും ഒഴുക്കുന്നതായി വിവിധയിടങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫും എൻ.ഡി.എയും പരസ്യമായി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് കാണിച്ചാണ് കോൺഗ്രസ് ഔദ്യോഗികമായി പരാതി നൽകിയത്.
തിരുവനന്തപുരം നേമം മണ്ഡലത്തിൽ വോട്ടെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി എൽ.ഡി.എഫ് ആരോപിച്ചു. മദ്യം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും കമ്മിഷൻ മൗനം പാലിക്കുകയാണെന്ന് ഇടത് മുന്നണി കുറ്റപ്പെടുത്തി.
അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിനെതിരെ മോശമായ രീതിയിലുള്ള പോസ്റ്ററുകൾ സി.പി.എം പ്രാദേശിക നേതാക്കളുടെ വീടുകളിൽ നിന്ന് പൊലിസ് കണ്ടെടുത്തു.
അമ്പലപ്പുഴയിൽ മത്സ്യത്തൊഴിലാളികളെ വർഗീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ പൊലിസിൽ പരാതി നൽകി.
എ.ഐ വീഡിയോ വിവാദം
ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയ്ക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി പ്രചരിപ്പിക്കുന്ന ഈ വീഡിയോയിൽ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അനിൽ ബി. കളത്തിൽ ആരോപിച്ചു.
പ്രധാന ആവശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ നിന്ന് വിവാദ വീഡിയോ ഉടൻ നീക്കം ചെയ്യുക.
വർഗീയ ചേരിതിരിവിനും കലാപത്തിനും ശ്രമിച്ചതിന് കേസെടുക്കുക.
അപകീർത്തികരമായ പരാമർശങ്ങളിൽ കർശന നടപടി സ്വീകരിക്കുക.
സൈബർ സെൽ അധികൃതർക്ക് ഉടൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
Ramesh Chennithala has approached the Central Election Commission, alleging that political parties are violating the "silence period" by continuing advertisements on social media. He criticized the State Election Commission for failing to take action against these violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."