വോട്ടര്‍മാരെ നീക്കിയ നടപടി ബംഗാളിന്റെ വിധിയെഴുത്തില്‍ നിര്‍ണായകം; വെട്ടിയതില്‍ ഭൂരിഭാഗവും മുസ്‌ലിം- തൃണമൂല്‍ സ്വാധീന മേഖലകളില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സ്വാധീനിക്കുന്ന നിര്‍ണായകഘടകമായി വോട്ടര്‍മാരെ നീക്കിയ നടപടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 27.16 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയിരിക്കുന്നത്. ഈ ഒഴിവാക്കലുകള്‍ സംസ്ഥാനത്തുടനീളം ഒരേപോലെയല്ല നടന്നതെന്നും പകരം ന്യൂനപക്ഷങ്ങള്‍ക്കും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും സ്വാധീനമുള്ള മേഖലകളിലാണ് കൂടുതല്‍ പേരെ നീക്കിയതെന്നുമുള്ള കണക്കുകള്‍ പുറത്തുവന്നതോടെയാണ്, നടപടി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
പകുതിയിലേറെ പേരെയും ഒഴിവാക്കിയിരിക്കുന്നത് മുസ്‌ലിംകള്‍ക്ക് ഏറെ സ്വാധീനമുള്ള അഞ്ച് ജില്ലകളിലാണ്. 67 ശതമാനം മുസ്്‌ലിംകളുള്ള മുര്‍ഷിദാബാദ് ജില്ലയില്‍നിന്ന് മാത്രം 4.55 ലക്ഷം പേരെയാണ് നീക്കിയത്. നോര്‍ത്ത് 24 പര്‍ഗാനാസില്‍നിന്ന് 3.25 ലക്ഷവും മാള്‍ഡയില്‍നിന്ന് 2.39 ലക്ഷവും സൗത്ത് 24 പര്‍ഗാനാസില്‍നിന്ന് 2.22 ലക്ഷവും പൂര്‍ബ ബര്‍ധമാനില്‍നിന്ന് 2.09 ലക്ഷവും പേരെയാണ് നീക്കിയത്.
സംസ്ഥാനത്ത് ആകെ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ 53 ശതമാനവും ഈ അഞ്ച് ജില്ലകളില്‍ നിന്നാണ്. ബംഗാളിലെ എസ്.ഐ.ആര്‍ നടപടികള്‍ക്കിടെ 60 ലക്ഷത്തോളം പേരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 'സംശയമുള്ളവരുടെ' പട്ടികയില്‍ പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 27 ലക്ഷം പേരെ പൂര്‍ണമായും ഒഴിവാക്കിയത്.
ഹിന്ദു- മുസ്്‌ലിം ജനസംഖ്യ ഏറക്കുറെ തുല്യമായ ഉത്തര്‍ ദിനാജ്പൂരിലും വലിയതോതില്‍ വോട്ടര്‍മാരെ വെട്ടിമാറ്റിയിട്ടുണ്ട്. ജില്ലകളിലെ മുസ്്‌ലിം ജനസംഖ്യയുടെ അനുപാതവും ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണവും തമ്മില്‍ കൃത്യമായ ബന്ധമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയമായി പരിശോധിച്ചാല്‍ മുര്‍ഷിദാബാദ്, 24 പര്‍ഗാനാസ് ജില്ലകള്‍, ഹൗറ, ഹൂഗ്ലി, പൂര്‍ബ ബര്‍ധമാന്‍ എന്നിവയെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. കൂച്ച് ബിഹാര്‍, നാദിയയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ചുരുക്കം പ്രദേശങ്ങളില്‍ മാത്രമാണ് അടുത്തിടെ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്.
പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും അവര്‍ക്ക് അനുകൂലമായ വിധി വന്നാല്‍ പിന്നീട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞത്. കൊല്‍ക്കത്തയില്‍ മാത്രമാണ് അപ്പീലുകള്‍ കേള്‍ക്കുന്നതിനുള്ള 19 ട്രിബ്യൂണലുകളും സ്ഥിതി ചെയ്യുന്നത്. ഇത് ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുര്‍ഷിദാബാദ്, മാള്‍ഡ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ 200 ലേറെ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് കൊല്‍ക്കത്തയില്‍ എത്തേണ്ട അവസ്ഥയാണ്. അപ്പീലുകളില്‍ എന്ന് തീരുമാനമുണ്ടാകുമെന്നതിലും യാതൊരു വ്യക്തതയുമില്ല.
നന്ദിഗ്രാമില്‍ നീക്കംചെയ്യപ്പെട്ടതില്‍ 95.5% മുസ്‌ലിംകള്‍
കൊല്‍ക്കത്ത: ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പ്രതിനിധീകരിക്കുന്ന നന്ദിഗ്രാമിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്ന് ശബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട ഏഴ് സപ്ലിമെന്ററി പട്ടികകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ 95.5 ശതമാനവും മുസ്ലിംകളാണെന്നാണ് പഠനത്തില്‍ പറയുന്നത്.
2021ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രണ്ടാമത്തെ മണ്ഡലമായിരുന്ന നന്ദിഗ്രാമില്‍ രണ്ടായിരത്തിന് താഴെ വോട്ടുകള്‍ക്ക് മാത്രമാണ് സുവേന്ദു അവരെ പരാജയപ്പെടുത്തിയത്.
removal of voters in west bengal sparks controversy as most affected areas are muslim-dominated and trinamool strongholds, raising concerns over election impact
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."