സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കവരത്തിയിലെ പ്രധാന റോഡുകളിൽ ഏർപ്പെടുത്തിയ വാഹന ഗതാഗത നിരോധനത്തിനെതിരെ ദ്വീപ് നിവാസികൾ പ്രതിഷേധത്തിലേക്ക്. കാൽനടയാത്രക്കാരുടെ സുരക്ഷയുടെ പേരുപറഞ്ഞാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് തികച്ചും ജനങ്ങളുടെ മൗലികമായ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജില്ലാ കളക്ടർ ശിവം ചന്ദ്ര പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കവരത്തിയിലെ പടിഞ്ഞാറൻ ജെട്ടി ഭാഗത്തെ ബീച്ച് റോഡിലാണ് പ്രധാനമായും യാത്രയ്ക്ക് നിരോധനം. വൈകീട്ട് 6.30 മുതൽ രാത്രി 10.30 വരെയാണ് ഈ റോഡുകളിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
1988-ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 115 പ്രകാരമാണ് നടപടി. ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. ഈ വാഹനങ്ങൾ തന്നെ മണിക്കൂറിൽ 10 കിലോമീറ്ററിൽ താഴെ വേഗതയിലേ സഞ്ചരിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയമായ തീരുമാനം ദ്വീപിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വൈകീട്ട് കടലിൽ നിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾ തങ്ങളുടെ ഗുഡ്സ് ഓട്ടോകളിൽ മത്സ്യം വിപണിയിലെത്തിക്കുന്ന സമയത്താണ് ഈ ഗതാഗത നിരോധനം. ബദൽ മാർഗങ്ങൾ ആലോചിക്കാതെയാണ് ഇത്തരമൊരു നടപടിയെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.
വിഷയത്തിൽ ശക്തമായ നിലപാടുമായി കവരത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും ബഹുജന ഹരജി നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഭരണകൂടം ജനദ്രോഹ നടപടികളിൽ നിന്ന് പിന്മാറണം. ഏകപക്ഷീയമായ ഈ ഉത്തരവ് പിൻവലിക്കാത്ത പക്ഷം ജനങ്ങൾ സ്വന്തം നിലയ്ക്ക് പ്രതികരിക്കും എന്ന് ഹംദുല്ല സഈദ് എം.പി പറഞ്ഞു.
നിലവിൽ നിയന്ത്രിത മേഖലകളിൽ ബാരിക്കേഡുകളും സൂചനാ ബോർഡുകളും സ്ഥാപിക്കാൻ പൊലിസ് നടപടി തുടങ്ങിയിട്ടുണ്ട്. എന്നാൽ ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെ നടപ്പിലാക്കിയ ഈ പരിഷ്കാരം ദ്വീപിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
The Lakshadweep administration has sparked widespread protests in Kavaratti after banning vehicular traffic on two major roads between 6:30 PM and 10:30 PM. While officials claim the move is for pedestrian safety, residents and local leaders argue it disrupts daily life, particularly for fishermen transporting their catch.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."