'ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല, സസ്‌പെന്‍ഷൻ പുകമറ മാത്രം'
നെടുമങ്ങാട് : 'ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. സസ്‌പെന്‍ഷനെല്ലാം പുകമറയാണ്. ആര്‍ക്കും ഒരുപേടിയുമില്ല' അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സീനിയർ വിദ്യാർഥികളുടെ റാഗിങിന് ഇരയായി ജീവൻ നഷ്ടപ്പെട്ട സിദ്ധാർഥൻ്റെ മാതാവ് ഷീബ. നിതിൻ്റെ അമ്മയെ സാന്ത്വനിപ്പിക്കാൻ എത്തിയതായിരുന്നു ഇവർ. നിതിന്റെ മൃതദേഹത്തിനരികില്‍ അല്‍പസമയം നിന്ന ഷീബ മാതാപിതാക്കളെയും കണ്ടശേഷമാണ് പുറത്തിറങ്ങിയത്. അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെല്ലാം പുകമറയാണെന്നും ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഷീബ പറഞ്ഞു. സിദ്ധാര്‍ഥൻ്റെ മരണശേഷം ഇതാദ്യമായാണ് താന്‍ പുറത്തിറങ്ങുന്നതെന്നും അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. സംവരണം വഴി പ്രവേശനം നേടുന്ന കുട്ടികള്‍ അധിക്ഷേപം നേരിടേണ്ടിവരികയാണെന്നും ആര്‍ക്കും ഒരു പേടിയുമില്ലെന്നും ഷീബ പറഞ്ഞു.
'അവന്റെ മരണശേഷം എന്തെങ്കിലും ഒരു കാര്യത്തിന് പുറത്തിറങ്ങിയത് ഇന്നാണ്. എനിക്ക് മറ്റൊരു ചടങ്ങിനോ പരിപാടികൾക്കോ പോകാന്‍ തോന്നാറില്ല. ഇത് അറിഞ്ഞപ്പോള്‍ അതേ അവസ്ഥയാണ്. ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. സസ്‌പെന്‍ഷനെല്ലാം പുകമറയാണ്. ആര്‍ക്കും ഒരുപേടിയുമില്ല. അവര്‍ക്ക് തിരികെ ജോലിയില്‍ കേറാം. സാലറി കിട്ടും. പൂക്കോട് പോയ സമയത്തും സ്വാഭാവിക മരണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒരുമാസത്തോളം ഓരോ പുതിയ പുതിയ കാര്യങ്ങളാണ് അറിഞ്ഞത്.
ഇതെല്ലാം അവിടെ നടന്നതാണ്. അവന്‍ ഉപയോഗിച്ച പേഴ്‌സും ബെല്‍റ്റും കണ്ണടയും പോലും ഇതുവരെ കിട്ടിയിട്ടില്ല. അതെവിടെയെന്ന് പറയാന്‍ പോലും ഒരു അധികാരികളും തയാറല്ല.
അവര്‍ക്ക് മറുപടിയില്ല. മോന്‍ പോയതിന് എന്തെങ്കിലും അര്‍ഥമുണ്ടാകണമെങ്കില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അത് വീണ്ടും നടക്കുന്നത് ശിക്ഷാ ഇളവുകളുളളതുകൊണ്ടാണ്. ആര്‍ക്കും പേടിയില്ല. റിസര്‍വേഷനില്‍ കേറുന്ന കുട്ടികള്‍ക്ക് അധിക്ഷേപം നേരിടേണ്ടിവരുന്നുണ്ട്'- ഷീബ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."