ഒരുവിധം കണക്കായി; സംസ്ഥാനത്ത് പോളിങ് 79.63 %
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടുകണക്ക് പുറത്തു വിടാത്തതിനെതിരേ വിവിധ കോണുകളിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് വോട്ടെടുപ്പു കഴിഞ്ഞ് നാലാം ദിനം, ഇന്നലെ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം പുറത്തുവിട്ടത്. അപ്പോഴും വോട്ടു ചെയ്തവരുടെ എണ്ണം പുറത്തുവിട്ടിരുന്നില്ല. ഇതും വിവാദമായതോടെ വൈകുന്നേരം വാർത്താസമ്മേളനം വിളിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കണക്കുകൾ പുറത്തുവിട്ടു.
സംസ്ഥാനത്ത് 79. 63 ശതമാനം വോട്ടുകൾ പോൾ ചെയ്‌തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.ഖേൽക്കർ പറഞ്ഞു. ഇത് അന്തിമകണക്കല്ല. സർവിസ് വോട്ടുകളിൽ പോൾ ചെയ്യപ്പെട്ടവയുടെ എണ്ണം കൂടി ലഭിച്ചാലേ കൃത്യമായി എത്ര ശതമാനം പോളിങ് നടന്നുവെന്നു പറയാനാകൂ. ആകെ 54,052 സർവിസ് വോട്ടർമാരാണുള്ളത്. വോട്ടണ്ണലിനു ശേഷം 48 മണിക്കൂറുകൾക്കകം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കുന്ന ഇൻഡക്സ് കാർഡിൽ കൃത്യമായ കണക്കുകൾ ലഭ്യമാക്കും.
ആകെയുള്ള വോട്ടുകളുടെ 1.36 ശതമാനം പോസ്റ്റൽ വോട്ടുകളാണ്. എല്ലാ വിഭാഗങ്ങളിലുമായി 3,68,193 പോസ്റ്റൽ വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. 78.27 ശതമാനമാണ് ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ടത്. ഇതിനൊപ്പം 1.36 ശതമാനം കൂടി ചേർത്തതാണ് 79.63 ശതമാനം.
വീട്ടിലെത്തിയുള്ള വോട്ടിങിന് വൻ സ്വീകാര്യതയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 1,40,219 പേരാണ് വീട്ടിലിരുന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്- 96.3 ശതമാനം. ഭിന്നശേഷി വോട്ടർമാരിൽ 60,374 പേർ (97.71 ശതമാനം) വോട്ട് രേഖപ്പെടുത്തി. അവശ്യ സർവിസ് വിഭാഗത്തിൽ 32,172 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 1,35,068 പേരാണ് തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ടവരിൽ വോട്ട് രേഖപ്പെടുത്തിയത്.
ഇ.ഡി.സി (ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കേറ്റ്) വോട്ടർമാരിൽ ചിലർ മറ്റിടങ്ങളിൽ വോട്ട് ചെയ്തിട്ടുണ്ട്. അവരുടെ കണക്ക് കൃത്യമായി ഫോം 17സി പ്രകാരം അതത് പാർട്ടികളുടെ ബൂത്ത് ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."