'മകന് നീതി വേണം... ഏതറ്റംവരെയും പോകും'
നെടുമങ്ങാട് :'' എന്റെ മകനെ അവർ കൊന്നതാണ്...ആത്മഹത്യയല്ല...അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഞങ്ങൾക്ക് നീതി വേണം. നീതിക്കായി ഞങ്ങൾ ഏതറ്റം വരെയും പോകും'' അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിൻ്റെ പിതാവ് രാജൻ വേദനയോടെ പറയുന്നു... ആരോപണ വിധേയരായ അധ്യാപകർ മാത്രമല്ല വാർഡൻ അടക്കമുള്ള വേറെ ചിലരും മകന്റെ മരണത്തിനു പിന്നിലുണ്ട്. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇനി ആർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ.
മകന്റെ മരണം ലോൺ ആപ്പുമായി ബന്ധപ്പെട്ടല്ലെന്നും പിതാവ് പറയുന്നു. ഇപ്പോൾ ലോൺ ആപ്പ് കൊണ്ടുവന്നത് മകന്റെ കൊലപാതക ചർച്ചയുടെ ശ്രദ്ധ വഴി തിരിച്ചു വിടാനാണെന്നും അദ്ദേഹം പറഞ്ഞു. നിതിൻ്റെ മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കിടന്നപ്പോഴാണ് ലോൺ ആപ്പ് വഴി വായ്പ എടുത്തിരുന്നത്. ഇതു വീട്ടുകാർക്ക് അറിയാമായിരുന്നു. തുക കൃത്യമായി അടച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. വേറെ ലോൺ ഒന്നും ആപ്പ് വഴി എടുത്തിട്ടില്ല. ലോൺ അടച്ചില്ല എന്ന കാരണത്താൽ കോളജിലെ അധ്യാപികക്ക് ഭീഷണി നേരിട്ടതായി ഇതുവരെയും ആരും അറിയിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."