തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നതിനിടയിൽ സ്ഥലംമാറ്റം; പൊലിസിൽ അതൃപ്തിപുകയുന്നു
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം ആർക്കനുകൂലമാകുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ പൊലിസിലെ പൊതു സ്ഥലംമാറ്റ നടപടികൾ സംബന്ധിച്ച ഉത്തരവ് വിവാദത്തിൽ. മൂന്ന് വർഷം ഒരേ സ്‌റ്റേഷനിൽ തുടരുന്നവരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർ മെറിൻ ജോസഫ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയാണ് സ്ഥലംമാറ്റ നടപടികൾ ആരംഭിക്കുന്നതെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സർവിസ് വോട്ടിന് അപേക്ഷ സമർപ്പിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ട് ചെയ്യാൻ സാധിക്കാത്ത സേനാംഗങ്ങൾക്കുള്ള സമ്മതിദാനം നിർവഹിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കാനിരിക്കെയാണ് സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചതെന്നാണ് ആരോപണം. ഇത് പെരുമാറ്റചട്ടത്തിന്റെ പരസ്യലംഘനമാണെന്ന് പൊലിസിലെ യു.ഡി.എഫ് അനുകൂലികൾ വ്യക്തമാക്കി. എന്നാൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടില്ലെന്നും നടപടിക്രമങ്ങൾ ആരംഭിക്കാനായുള്ള ഉത്തരവാണ് പുറത്തിറക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
നിലവിൽ പൊലിസിനുള്ളിലെ വിവാദം സംബന്ധിച്ച് ജില്ലാ -സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊലിസ് സ്‌റ്റേഷനിലോ സ്‌പെഷൽ യൂനിറ്റിലോ ജോലി ചെയ്യുന്ന എസ്.ഐ, എ.എസ്.ഐ, ഗ്രേഡ് എസ്.ഐമാർ, ഗ്രേഡ് എ.എസ്.ഐമാർ, എസ്.സി.പി.ഒ, സി.പി.ഒ, വനിതാ എസ്.സി.പി.ഒ, സി.പി.ഒ റാങ്കിലുള്ളവരുടെ സ്ഥലംമാറ്റത്തിനുള്ള ഓപ്ഷൻ സംബന്ധിച്ചാണ് കമ്മിഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
സ്ഥലംമാറ്റത്തിനുള്ള ഓപ്ഷനുകൾ നിശ്ചിത മാതൃകയിൽ ശേഖരിക്കാനും സർവിസ് ബുക്ക് പരിശോധിച്ച് വിവരങ്ങൾ സാക്ഷ്യപ്പെടുത്തിയ ശേഷം 25നുള്ളിൽ സമർപ്പിക്കാനുമാണ് നിർദേശം. പൊതു സ്ഥലംമാറ്റത്തിന് ഓപ്ഷനുകൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ പൊലിസ് സ്‌റ്റേഷൻ ഒഴികെ നിലവിലെ പൊലിസ് സ്‌റ്റേഷനിൽ മെയ് 31ന് മൂന്ന് വർഷം തുടർച്ചയായി സേവനം പൂർത്തിയാക്കുന്നവരും ഡി.സി.ആർ.ബി, സ്‌പെഷൽ ബ്രാഞ്ച്, സൈബർ പൊലിസ് സ്‌റ്റേഷൻ, നാർക്കോട്ടിക് സെൽ എന്നീ സ്‌പെഷൽ യൂനിറ്റുകളിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവരും സ്ഥലംമാറ്റത്തിന് അർഹരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."