പന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പന്തീരാങ്കാവിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം. സർവീസ് റോഡുകളുടെയും നടപ്പാതകളുടെയും നിർമാണം പൂർത്തിയാക്കാതെ ടോൾ ഈടാക്കുന്നതിനെതിരെ ഉയർന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഈ നടപടി. നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ വിഷയത്തിൽ 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
പരാതിക്ക് പിന്നിലെ കാരണങ്ങൾ
ദേശീയപാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപേ ധൃതിപിടിച്ച് ടോൾ പിരിവ് ആരംഭിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്.നാട്ടുകാർക്കും പ്രദേശവാസികൾക്കും സഞ്ചരിക്കാനുള്ള സർവീസ് റോഡുകളുടെ പണി പലയിടത്തും പൂർത്തിയായിട്ടില്ല.കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപ്പാതകൾ നിർമിച്ചിട്ടില്ല.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു നിർമാണത്തിലെ ഈ പോരായ്മകൾ ചൂണ്ടി കാണിച്ചാണ് നാട്ടുക്കാർ പരാതി നൽകിയത്.
പ്രതിഷേധവും നടപടിയും
സർവീസ് റോഡുകൾ പൂർത്തിയാക്കാത്തതിനെതിരെ സാമൂഹ്യ പ്രവർത്തകനായ അബ്ദുൾ അസീസ് നടത്തിയ ഒറ്റയാൾ സമരം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്നാണ് നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പണി പൂർത്തിയാകുന്നത് വരെ ടോൾ ഈടാക്കുന്നത് തടയണമെന്നാണ് കമ്മീഷന്റെ നിലപാട്.ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കമ്മീഷൻ ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."