എവിടെ ആ പഴയ ഹാർദിക്?'; പാണ്ഡ്യക്കെതിരെ ആകാശ് ചോപ്ര, നായകസ്ഥാനം മാറ്റാൻ മനോജ് തിവാരി
മുംബൈ: ഐപിഎൽ 2026-ൽ ദയനീയ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുമ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഫോമിനെതിരെയും നേതൃപാടവത്തിനെതിരെയും ശക്തമായ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര രംഗത്തെത്തി.
ബാറ്റിംഗിൽ പഴയ കരുത്തില്ല
മുംബൈയുടെ ബാറ്റിംഗ് നിരയിൽ ഹാർദിക് കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ആവശ്യപ്പെട്ടു.
"ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ സാധിച്ചിരുന്ന ആ പഴയ ഹാർദിക്കിനെ ഇപ്പോൾ കാണാനില്ല. 70-80 റൺസ് നേടി ടീമിനെ വിജയത്തിലെത്തിക്കുന്ന ഇന്നിംഗ്സുകളാണ് മുംബൈക്ക് ആവശ്യം. അഞ്ച് തവണ കിരീടം നേടിയ ടീം പത്താം സ്ഥാനത്ത് നിൽക്കുമ്പോൾ ഭയമില്ലാത്ത സമീപനവും പുതിയ പരീക്ഷണങ്ങളുമാണ് ടീമിന് വേണ്ടത്," ചോപ്ര വ്യക്തമാക്കി.
ബൗളിംഗ് നിരയിലെ ദൗർബല്യം
ഹാർദിക്കിന്റെ വ്യക്തിഗത ഫോമിനേക്കാൾ ടീമിനെ വലയ്ക്കുന്നത് ബൗളിംഗ് യൂണിറ്റിന്റെ തകർച്ചയാണ്.
മുബൈ ബൗളിംഗ് എക്കണോമി റേറ്റ് 10.26 ആണ്.5 മത്സരങ്ങളിൽ നിന്ന് വിട്ടുനൽകിയ റൺസ് 972 റൺസും.പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ 195 റൺസ് നേടിയിട്ടും അത് പ്രതിരോധിക്കാൻ ബൗളർമാർക്ക് സാധിച്ചില്ല.സീസണിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് വെറും 81 റൺസും രണ്ട് വിക്കറ്റും മാത്രമാണ് ഹാർദിക്കിന്റെ സമ്പാദ്യം.
രോഹിത് ശർമ്മ തിരിച്ചെത്തുമോ?
ടീമിന് പഴയ പ്രതാപം തിരിച്ചുപിടിക്കണമെങ്കിൽ രോഹിത് ശർമ്മയെ വീണ്ടും നായകനാക്കണമെന്ന വിപ്ലവകരമായ നിർദ്ദേശമാണ് മുൻ താരം മനോജ് തിവാരി മുന്നോട്ട് വെച്ചത്. ടീമിലെ അസ്ഥിരത ഒഴിവാക്കാൻ രോഹിത്തിന്റെ നേതൃത്വം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരും മത്സരങ്ങളിലും പരാജയം തുടരുകയാണെങ്കിൽ ഹാർദിക്കിന്റെ നായകസ്ഥാനത്തിന് മേൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തെ വിലയിരുത്തലുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."