വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം: പൊലിസിനെതിരെ അതിജീവിതയുടെ പരാതി; വനിതാ ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതി പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കേസന്വേഷണത്തിൽ കായംകുളം പൊലിസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
മൊഴിയിൽ തിരുത്തൽ; പ്രതിയെ സഹായിക്കുന്നു
താൻ നൽകിയ മൊഴി പൊലിസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള ലഘുവായ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്.താൻ മൊഴി നൽകിയ പല പ്രധാന കാര്യങ്ങളും എഫ്ഐആറിൽ നിന്നും ഒഴിവാക്കി.കേസിലെ ഒന്നാം പ്രതിയായ സിനിൽ സബാദിന് സ്റ്റേഷൻ ജാമ്യം ലഭിക്കാൻ പൊലിസ് ഒത്താശ ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു.
വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണം
നിലവിലെ അന്വേഷണ സംഘം സത്യസന്ധമായ റിപ്പോർട്ട് നൽകില്ലെന്ന് യുവതി ആരോപിക്കുന്നു. അതിനാൽ ഒരു ഉന്നത വനിതാ പൊലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് യുവതിയുടെ പ്രധാന ആവശ്യം. തന്റെ സ്വകാര്യത മാനിക്കാതെയും മൊഴി അട്ടിമറിച്ചും പൊലിസ് നീതി നിഷേധിച്ചതായും ഡിജിപിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ ആദ്യവാരം കായംകുളം കെ.പി.എ.സി ജംഗ്ഷനിലുണ്ടായ അപകടത്തിന് പിന്നാലെയാണ് സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെന്ന വ്യാജേന എത്തിയ വ്യാപാരി നേതാവ് സിനിൽ സബാദ് വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. എന്നാൽ പരാതി നൽകിയിട്ടും ദിവസങ്ങളോളം നടപടി സ്വീകരിക്കാൻ പൊലിസ് തയ്യാറായില്ലെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു.
സംഭവം വിവാദമായതോടെ കായംകുളം എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. നിലവിൽ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ ഈ അന്വേഷണത്തിലും വിശ്വാസമില്ലെന്നാണ് അതിജീവിതയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."