പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; ഒത്താശ ചെയ്ത മാതാവ് ഒളിവിൽ
കിളിമാനൂർ: അമ്മയുടെ സാന്നിധ്യത്തിൽ പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52) വിനെയാണ് കിളിമാനൂർ പൊലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിലാണ്.
ക്രൂരത മാസങ്ങളോളം; ഒത്താശ ചെയ്ത് അമ്മ
2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പ്രതി ബിജു പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം. ഈ വീട്ടിലെ നിത്യസന്ദർശകനായിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ തന്നെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നത്. വീട്ടിൽ വെച്ചുള്ള പീഡനത്തിന് പുറമെ, പെൺകുട്ടിയെ വർക്കല ബീച്ചിൽ കൊണ്ടുപോയും ഇയാൾ പീഡിപ്പിച്ചിരുന്നു.
പീഡനവിവരം പുറത്തറിഞ്ഞത് ഇങ്ങനെ
തുടർച്ചയായ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അമ്മയുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് മാറുകയും ചെയ്തു. എന്നാൽ പിന്നീട് അമ്മയുടെ അടുത്തേക്ക് പോകാൻ കുട്ടി വിസമ്മതിച്ചതോടെ പിതാവിന് സംശയം തോന്നി. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.പിതാവ് കുട്ടിയെ പുനരധിവാസ കേന്ദ്രമായ 'സ്നേഹിത'യിൽ എത്തിച്ചു.അധികൃതർ അറിയിച്ചതനുസരിച്ച് കിളിമാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതി ബിജുവിനെ ഉടൻ കസ്റ്റഡിയിലെടുത്തു.
അന്വേഷണം ഊർജ്ജിതം
കോടതിയിൽ ഹാജരാക്കിയ പ്രതി ബിജുവിനെ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പൊലിസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ചൈൽഡ് ലൈനും പൊലിസും ചേർന്ന് സ്വീകരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."