നടപടികൾ കടുപ്പിച്ച് സർക്കാർ; സ്കൂൾ ഫിറ്റ്നസിനായി പരക്കംപാഞ്ഞ് പ്രധാനാധ്യാപകർ
മലപ്പുറം: സ്‌കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്‌കരിച്ചുള്ള സർക്കാരിന്റെ പുതിയ ഉത്തരവ് പ്രഥമാധ്യാപകരെയും സ്‌കൂൾ അധികൃതരെയും പ്രതിസന്ധിയിലാക്കുന്നു. കെട്ടിട ഫിറ്റ്‌നസിനായി വൈദ്യുതി, ആരോഗ്യം, ഗതാഗതം, വനം, അഗ്‌നിരക്ഷാ സേന എന്നീ അഞ്ച് വകുപ്പുകളിൽനിന്നുള്ള വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഈ വകുപ്പുകൾ നടത്തുന്ന പരിശോധനകൾക്കു പുറമെ, സ്‌കൂൾ സുരക്ഷാ നിരീക്ഷണ സമിതിയുടെയും ഉപസമിതിയുടെയും ശുപാർശകൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.
നടപടിക്രമങ്ങൾ പൂർത്തിയാക്കി 'കെ സ്മാർട്ട്'പോർട്ടൽ വഴിയാണ് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ അപേക്ഷ സമർപ്പിക്കേണ്ടത്. ഫിറ്റ്‌നസിനായി ഇതിനകം അപേക്ഷ നൽകിയ സ്‌കൂളുകളോടും ഈ അഞ്ച് വകുപ്പുകളുടെയും റിപ്പോർട്ട് ഹാജരാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് അധികൃതർ പറയുമ്പോഴും പുതിയ നിബന്ധനകൾ പ്രായോഗികമായി നടപ്പിലാക്കാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് പ്രഥമാധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.
അഞ്ച് വ്യത്യസ്ത വകുപ്പുകളുടെ പിന്നാലെ ഓടേണ്ടി വരുന്നത് താങ്ങാനാവാത്ത ജോലിഭാരമാണെന്ന് പ്രഥമാധ്യാപകർ പരാതിപ്പെടുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനീയർ നേരിട്ടെത്തി കെട്ടിടത്തിന്റെ ബലവും സുരക്ഷയും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. എന്നാൽ ഇതിനു പകരമായി വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് സമാനമായ കടുത്ത നിബന്ധനകൾ വിദ്യാലയങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമാണെന്ന വിമർശനം ഉയർന്നു.
ഓരോ വകുപ്പിൽനിന്നും പ്രത്യേകം റിപ്പോർട്ടുകൾ തേടുന്നത് അനാവശ്യമായ കാലതാമസത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അധ്യയന വർഷം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇത്തരം സങ്കീർണ നടപടികൾ പൂർത്തിയാക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും പ്രഥമാധ്യാപകർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."