പേവിഷബാധയേറ്റു പെൺകുട്ടി മരിച്ച സംഭവം: പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ കേസ്
പുനലൂർ: ആന്റി റാബീസ് കുത്തിവെപ്പെടുത്ത എട്ടു വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ചു പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ പൊലിസ് കേസെടുത്തു. പുനലൂർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.
ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ, ഡോക്ടർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ എന്നിവരെ പ്രതിയാക്കിയാണ് പുനലൂർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയ ഫൈസൽ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിൽ എട്ടിനാണ് നിയയെ വീടിന് സമീപത്തുവെച്ച് തെരുവുനായ കടിച്ചത്. ആദ്യം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രാഥമിക വാക്സിൻ കുട്ടി സ്വീകരിച്ചിരുന്നു. തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയത്.
എന്നാൽ, കുത്തിവെപ്പ് നൽകുന്നതിൽ ഡോക്ടർമാർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, മെയ് അഞ്ചിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണത്തിന് പിന്നാലെ കുട്ടിയുടെ മാതാവ് പൊലിസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. നിയയ്ക്ക് ഡോക്ടർമാർ ചികിത്സ നൽകിയത് തികഞ്ഞ അശ്രദ്ധയോടെയും ഉദാസീനമായുമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ചികിത്സാ വിവരങ്ങൾ ആവശ്യപ്പെട്ട മാതാവിന് വിവരങ്ങൾ കൈമാറാതെ സൂപ്രണ്ട് ഡോക്ടർമാരെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും, ഇതുവഴി തെളിവുകൾ നശിപ്പിച്ചുവെന്നുമാണ് സൂപ്രണ്ടിനെതിരെയുള്ള കുറ്റം.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയിട്ടും ആശുപത്രി അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് മാതാവ് ഹബീറ ആരോപിച്ചിരുന്നു. ഹബീറ ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കോടതി ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. മാതാവിനായി അഡ്വ. അനീസ് തങ്ങൾകുഞ്ഞ് കോടതിയിൽ ഹാജരായി.
The Punalur police have registered an FIR against the Superintendent and three doctors of the Punalur Taluk Hospital following the death of an eight-year-old girl from rabies. Despite receiving the anti-rabies vaccine, the child, Niya Fathima, passed away in May 2025 after being bitten by a stray dog in April
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."