പാചകവാതക വിലക്കയറ്റം: 'ലോകം മുഴുവൻ അന്വേഷിക്കൂ' എന്ന് സുരേഷ് ഗോപി; കേന്ദ്ര നടപടിയെ ന്യായീകരിച്ച് മന്ത്രി
തൃശൂർ: രാജ്യത്ത് പാചകവാതക വില കുതിച്ചുയരുന്നതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ സിലിണ്ടർ വില വർധിപ്പിച്ച നടപടിയെയാണ് അദ്ദേഹം പിന്തുണച്ചത്. "ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ," എന്നായിരുന്നു തൃശൂരിൽ വെച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, ഇന്ധനവില വർധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.
ഒറ്റയടിക്ക് വർധിച്ചത് 993 രൂപ
വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോയുടെ എൽ.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്രം വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം സിലിണ്ടറിന് 1500 രൂപയിലധികം വർധിച്ചിട്ടുണ്ട്. 1531.50 രൂപയായിരുന്നു കഴിഞ്ഞ വർഷം ഡിസംബറിലെ വില. എന്നാൽ 3071.50 രൂപയാണ് ഇപ്പോഴത്തെ വില.
വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറുകൾക്കും 261 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഇസ്റാഈൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതിസന്ധിയിൽ ഹോട്ടൽ മേഖല
പാചകവാതക വില വർധനവ് സംസ്ഥാനത്തെ ഹോട്ടൽ-ഭക്ഷണ വിപണിയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില വർധനവും ക്ഷാമവും മൂലം സംസ്ഥാനത്തെ പല ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പാചകച്ചെലവ് ഉയർന്നതോടെ ഹോട്ടലുകൾ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായി. ഈ മേഖലയിൽ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ തൊഴിലില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവും നിലവിലുണ്ട്.
പുതിയ വർധനവ് കൂടി വന്നതോടെ സാധാരണക്കാരന്റെ ജീവിതച്ചെലവ് ഇനിയും ഉയരുമെന്നുറപ്പാണ്. ഇറാൻ-ഇസ്റാഈൽ സൈനിക നീക്കം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്.
union minister suresh gopi has justified the recent hike in lpg prices, urging people to look at the global situation where costs have surged.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."