തലയെ വെട്ടി ഗെയ്ക്വാദ്; ചെന്നൈയുടെ ചരിത്രപുസ്തകത്തില്‍ ഇനി രണ്ടാമന്‍
ചെന്നൈ: ഐ.പി.എല്ലിലെ 'എല്‍ ക്ലാസിക്കോ' പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ വിജയം ആഘോഷിച്ചത്. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍, തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
തലയെ വെട്ടി ഗെയ്ക്വാദ്!
ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഋതുരാജ് ഗെയ്ക്വാദ് തിളങ്ങിയ മത്സരത്തില്‍ തകര്‍ന്നത് സാക്ഷാല്‍ എം.എസ്. ധോണിയുടെ റെക്കോഡാണ്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ഋതുരാജ് സ്വന്തമാക്കിയത്.
ചെന്നൈയുടെ വിജയങ്ങളില്‍ കൂടുതല്‍ 50+ സ്‌കോര്‍ നേടിയവര്‍:
- സുരേഷ് റെയ്‌ന – 22 (105 ഇന്നിങ്‌സ്)
- ഋതുരാജ് ഗെയ്ക്വാദ് – 16 (40 ഇന്നിങ്‌സ്)
- എം.എസ്. ധോണി – 15 (116 ഇന്നിങ്‌സ്)
- ഫാഫ് ഡു പ്ലെസി – 14 (50 ഇന്നിങ്‌സ്)
- മൈക്ക് ഹസി – 13 (33 ഇന്നിങ്‌സ്)
വെറും 40 ഇന്നിങ്‌സുകളില്‍ നിന്നാണ് ഋതുരാജ് ധോണിയെ മറികടന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. മത്സരത്തില്‍ 48 പന്തില്‍ പുറത്താവാതെ 67 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
ചെപ്പോക്കില്‍ ചെന്നൈയുടെ ആറാട്ട്
മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.ഋതുരാജ് ഗെയ്ക്വാദ് 67* (48 പന്ത്),കാര്‍ത്തിക് ശര്‍മ 54* (40 പന്ത്),ഉര്‍വില്‍ പട്ടേല്‍: 24 (12 പന്ത്) എന്നിവരുടെ പ്രകടനം കളി ചെന്നൈക്ക് അനായാസമാക്കി മാറ്റിയിരിക്കുകയാണ്.
മുംബൈ ബൗളര്‍മാരെ നിലംതൊടീക്കാതെയായിരുന്നു കാര്‍ത്തിക് ശര്‍മയുടെയും ഋതുരാജിന്റെയും ബാറ്റിങ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ നമന്‍ ധിറിന്റെ (57) അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റിയാന്‍ റിക്കല്‍ട്ടണ്‍ 37 റണ്‍സ് നേടി.
കാംബോജിന്റെ ബൗളിങ് മികവ്
ചെന്നൈ ബൗളര്‍മാരില്‍ അന്‍ഷുല്‍ കാംബോജ് മൂന്ന് വിക്കറ്റുകളുമായി മുംബൈയുടെ നടുവൊടിച്ചു. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അടുത്ത പോരാട്ടം:
ചെന്നൈയുടെ അടുത്ത മത്സരം മെയ് അഞ്ചിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ്. മെയ് നാലിന് വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."