'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് ബി.ജെ.പി കാഴ്ച വെക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെക്കാള്‍ (TMC) ബഹുദൂരം മുന്നിലാണ് ബി.ജെ.പി. എന്നാല്‍ അതിനിടെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ മുന്നേറ്റം കണക്കാക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. തുടക്കത്തിലെ ഈ ട്രെന്‍ഡുകളില്‍ തളരരുതെന്നും അന്തിമ വിജയം തൃണമൂലിനായിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിഡിയോ സന്ദേശത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.
'രണ്ടോ മൂന്നോ റൗണ്ട് വോട്ടെണ്ണല്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനിയും 15ലധികം റൗണ്ടുകള്‍ ബാക്കിയുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിരാശപ്പെടേണ്ട കാര്യമില്ല' മമത പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ചിത്രം മാറുമെന്നും തൃണമൂല്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ച്ചു.
അതേസമയം ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് അവര്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഒരു കാരണവശാലും ഏജന്റുമാര്‍ പുറത്തുപോകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണലില്‍ അട്ടിമറി നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ മമത ബി.ജെ.പിയെ ആദ്യം മുന്നിലെത്തിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു. കല്യാണി ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും മെഷീനുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. പലയിടത്തും വോട്ടെണ്ണല്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്- മമത ആരോപിച്ചു. കേന്ദ്രസേനയും പൊലിസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ടി.എം.സി 100ലധികം സീറ്റുകളില്‍ മുന്നിലാണ്. എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല- മമത ചൂണ്ടിക്കാട്ടി.
സ്വന്തം തട്ടകമായ ഭവാനിപ്പൂരിലും തിരിച്ചടി നേരിടുകയാണ് മമത. രണ്ടാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിക്കാണ് മുന്നേറ്റം. ഇത് തൃണമൂല്‍ ക്യാംപുകളിലെ ആശങ്ക വര്‍ധിപ്പിക്കുന്നു. ബി.ജെ.പി 180ഓളം സീറ്റുകളില്‍ മുന്നേറുമ്പോള്‍ തൃണമൂല്‍ നിലവില്‍ 90 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."