റഗുലർ സർവിസിന് ഇല്ല; എന്നിട്ടും കണ്ണൂരിൽ ലാൻഡ് ചെയ്തത് നൂറ് വലിയ വിമാനങ്ങൾ; വ്യോമ മേഖലയിലെ മികച്ച നേട്ടം
മട്ടന്നൂർ (കണ്ണൂർ): ഒരു വിമാനക്കമ്പനിയും റഗുലർ സർവിസായി വലിയ വൈഡ് ബോഡി വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഉപയോഗിക്കാതിരുന്നിട്ടും ഇതികനകം ഇവിടെ ഇറങ്ങിയത് ഇൗ ശ്രേണിയിൽപ്പെട്ട നൂറ് വിമാനങ്ങൾ. വ്യോമഗതാഗത ചരിത്രത്തിലെ അഭിമാന നിമിഷമായി നൂറാമത്തെ വൈഡ് ബോഡി വിമാനമാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ലാൻഡ് ചെയ്തത്. ഞായറാഴ്ച വൈകീട്ടാണ് എയർ ഇന്ത്യ വൺ ബോയിങ് 777-300 ഇ.ആർ വിമാനം ഡൽഹിയിൽ നിന്ന് ക്രൂ പരിശീലന ആവശ്യങ്ങൾക്കായി കണ്ണൂരിലെത്തിയത്.
മൂന്നൂറ് മുതൽ എഴുനൂറ് യാത്രികരെ വരെ വഹിക്കാൻ ശേഷിയുള്ളവയാണ് വൈഡ് ബോഡി ഇനത്തിൽപ്പെട്ട വിമാനങ്ങൾ. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇത്തരം വിമാനങ്ങൾ എത്തുന്നത് വ്യോമയാന ചരിത്രത്തിൽ നേട്ടമായാണ് വിലയിരുത്തുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെയും ഒരു വിമാനക്കമ്പനിയും ഷെഡ്യൂൾഡ് സർവിസായി വലിയ വൈഡ് ബോഡി വിമാനങ്ങൾ ഉപയോഗിച്ച് കണ്ണൂരിൽ സർവിസ് നടത്തിയിട്ടില്ല എന്നതാണ് കൗതുകം. ഇതുവരെ എത്തിയ 100 വിമാനങ്ങളും ചാർട്ടേഡ് അല്ലെങ്കിൽ നോൺ-ഷെഡ്യൂൾഡ് സർവിസുകളാണ്. കൊവിഡ് പ്രതിസന്ധിക്കാലത്ത് വിദേശത്ത് കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യയും സഊദി എയർലൈൻസും ബോയിങ് 777-300ഇ.ആർ, 777 -200ഇ.ആർ തുടങ്ങിയ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നു. ടെൽ അവീവ്-ഗോവ ടൂറിസ്റ്റ് വിമാനവും കണ്ണൂരിൽ പാർക്കിങിനായി എത്തിയിരുന്നു.
100മത് വൈഡ് ബോഡി വിമാന ലാൻഡിങിലൂടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വ്യോമയാനരംഗത്ത് ഒരു ശ്രദ്ധേയ നേട്ടമാണ് പിന്നിട്ടിരിക്കുന്നതെന്ന് ഇൗ മേഖലയിൽ ജോലിചെയ്യുന്ന തളിപ്പറമ്പ് സ്വദേശി വി.ജെ സഞ്ജീവ് അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നിന്ന് ഇന്ന് മുതൽ ആരംഭിക്കുന്ന ഹജ്ജ് സർവിസിനും ഫ്‌ളൈ അദീലിന്റെ വൈഡ് ബോഡി വിമാനങ്ങൾ ആണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."